ഹൈദരാബാദ്: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയുടെ തിരോധാനത്തിന് പിന്നാലെ മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് അജ്ഞാതന്റെ ഫോൺ കോൾ. ഒരു ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയതാണെന്നും കിഡ്‌നി വിൽക്കുമെന്നുമാണ് മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
ഹൈദരാബാദ് സ്വദേശിയായ അബ്ദുൾ മുഹമ്മദ് എന്ന 25കാരനെയാണ് കാണാതായത്. ക്ലീവ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിൽ ഐടിയിൽ ബിരുദാനന്തര ബിരുദ പഠനത്തിനായാണ് അബ്ദുൾ മുഹമ്മദ് വിദേശത്തേക്ക് പോയത്. ഈ മാസം ഏഴാം തിയതിയാണ് മകൻ തങ്ങളോട് അവസാനമായി സംസാരിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു.
കഴിഞ്ഞ ആഴ്ച്ചയാണ് അജ്ഞാത നമ്പറിൽ നിന്നും അബ്ദുൾ മുഹമ്മദിന്റെ പിതാവിന് ഫോൺ വരുന്നത്. മയക്കുമരുന്ന് സംഘമാണ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയതെന്നായിരുന്നു ഫോൺ വിളിച്ചയാൾ പറഞ്ഞത്. മകനെ വിട്ടുനൽകണമെങ്കിൽ ഒരു ലക്ഷം രൂപ മോചനദ്രവ്യവും ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ മകന്റെ കിഡ്‌നി വിൽക്കുമെന്നും ഫോൺ വിളിച്ച വ്യക്തി പറഞ്ഞു. എന്നാൽ, എങ്ങനെയാണ് പണം നൽകേണ്ടത് എന്നതിനെ കുറിച്ച് അജ്ഞാതൻ വ്യക്തമാക്കിയിട്ടില്ല.
Discussion about this post