ഭോപ്പാൽ: കിഡ്‌നാപ്പിംഗ് നാടകം കളിച്ച് നീറ്റ് വിദ്യാർത്ഥി മാതാപിതാക്കളിൽ നിന്നും തട്ടാൻ ശ്രമിച്ചത് ലക്ഷങ്ങൾ. 21കാരിയായ കാവ്യയാണ് മാതാപിതാക്കളെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ചത്. വിദേശത്തേക്ക് പോകുന്നതിനായിരുന്നു പെൺകുട്ടിയുടെ കടുംകൈ.
തന്നെ ആരോ തട്ടിക്കൊണ്ട് പോയെന്നു കാണിച്ചുള്ള വ്യാജ ചിത്രങ്ങൾ മാതാപിതാക്കൾക്ക് അയച്ചുകൊണ്ട് 30 ലക്ഷം രൂപയാണ് കാവ്യ കുടുംബത്തോട് ആവശ്യപ്പെട്ടത്.
രാജസ്ഥാനിലെ കോട്ടയിലെ വിദ്യാർത്ഥിയായ പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അമ്മയാണ് പെൺകുട്ടിയെ കോച്ചിംഗിനായി കോട്ടയിലെ ഹോസ്റ്റലിൽ കൊണ്ടാക്കിയത്. എന്നാൽ, മൂന്ന് ദിവസം മാത്രമാണ് കാവ്യ ഹോസ്റ്റലിൽ നിന്നത്. ഇതിന് ശേഷം വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന മറ്റൊരു സുഹൃത്തിനൊപ്പം കാവ്യ ഹോസ്റ്റലിൽ നിന്നും ഇൻഡോറിലേക്ക് പോവുകയായിരുന്നു.
രാജസ്ഥാനിലെ കോച്ചിംഗ് സെന്ററിൽ ഉണ്ടെന്ന തരത്തിലുള്ള ചിത്രങ്ങൾ ഇവർ മാതാപിതാക്കൾക്ക് അയച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കാവ്യയുടെ പിതാവായ രഘുവീർ ദഖട് മകളെ ആരോ തട്ടിക്കൊണ്ട് പോയെന്ന പരാതിയുമായി കോട്ട പോലീസിനെ സമീപിച്ചത്. 30 ലക്ഷം രൂപ തട്ടിക്കൊണ്ട് പോയവർ ആവശ്യപ്പെട്ടതായും അദ്ദേഹം പോലീസിനെ അറിയിച്ചു. മകളെ കെട്ടിയിട്ട നിലയിലുള്ള ചിത്രങ്ങളും പിതാവ് പോലീസിന് കൈമാറി.
തുടർന്നുള്ള അന്വേഷണത്തിൽ കാവ്യ ഇൻഡോറിൽ ഉണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. മൂന്ന് ദിവസം മാത്രമാണ് പെൺകുട്ടി ഹോസ്റ്റലിൽ താമസിച്ചതെന്നും കണ്ടെത്തി. കോച്ചിംഗ് സെന്ററിലെ സുഹുത്തിനെ ചോദ്യം ചെയ്തതിൽ നിന്നും കാവ്യ വിദേശത്തേക്ക് പോകാൻ ആഗ്രഹിച്ചിരുന്നെന്നും പണം ഇല്ലാത്തതു കൊണ്ട് തട്ടിക്കൊണ്ട് പോകൽ നാടകം കളിക്കുകയായിരുന്നു എന്നുമുള്ള സത്യം പോലീസിന് മനസിലാകുകയായിരുന്നു. ഇൻഡോറിൽ രണ്ട് ആൺ സുഹൃത്തുക്കളോടൊപ്പമാണ് കാവ്യ താമസിച്ചിരുന്നത്. എന്നാൽ, നിലവിൽ ഇവർ മൂന്ന് പേരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്.
Discussion about this post