റിയാദ്: മക്കയിലെ നവാരി മസ്ജിദിന് പുറത്തൊരുക്കിയ ഇഫ്താർ സുപ്രയിലേക്ക് കാർ പാഞ്ഞുകയറി അപകടം. സംഭവത്തിൽ മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ ആണ് മരിച്ചത്. അപകടത്തിൽ 21 പേർക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം സഹ്റതുൽ ഉംറ മസ്ജിദിന് തൊട്ടുചേർന്ന് റോഡിന് സമീപമായിരുന്നു സംഭവം. ബഷീർ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തിരുന്നത്. ഇതിനിടെ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് സുപ്രയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ബഷീറിന് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സംഭവ സ്ഥലത്ത് തന്നെ അദ്ദേഹത്തിന് ജീവൻ നഷ്ടമാകുകയായിരുന്നു.
സുരക്ഷാ സേനയും റെഡ്ക്രസന്റും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഇഫ്താറിൽ പങ്കെടുത്തവർക്കും അപകടത്തിൽപ്പെട്ട മറ്റ് വാഹനങ്ങളിൽ ഉള്ളവർക്കുമാണ് പരിക്കേറ്റത്. അപകടത്തിൽ മരിച്ച മുഹമ്മദ് ബഷീറിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. മക്ക നവോദയ ഈസ്റ്റ് നവാരിയ യൂണിറ്റ് അംഗമായിരുന്നു.
നിലവിൽ അദ്ദേഹത്തിന്റെ മൃതദേഹം മക്ക ഹിറ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം മക്കയിൽ തനമ്‌നെ ഖബറടക്കും. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post