കൊൽക്കത്ത : മുൻ എംപിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മെഹുവ മൊയ്ത്രയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സിബിഐയുടെ പരിശോധന. മൊയ്ത്രയുടെ വസതിയിലും ബന്ധപ്പെട്ട കേന്ദ്രങ്ങളിലുമാണ് സിബിഐ സംഘം പരിശോധന നടത്തുന്നത്. ചോദ്യങ്ങൾക്ക് കോഴ കൈപ്പറ്റിയ കേസിലാണ് നടപടി.
രാവിലെയോടെയായിരുന്നു സംഘം പരിശോധനയ്ക്ക് എത്തിയത്. കഴിഞ്ഞ ദിവസം കേസിൽ മൊയ്ത്രയ്‌ക്കെതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലും മെഹുവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സംഘം എത്തിയത്. സിബിഐ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മൊയ്ത്ര കുറ്റം ചെയ്തതായി വ്യക്തമായിരുന്നു. ഇതേ തുടർന്നായിരുന്നു സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലേക്കും മറ്റ് നടപടികളിലേക്കും കടന്നത്.
ചോദ്യത്തിന് കോഴ വാങ്ങിയ സംഭവത്തിൽ അടുത്തിടെ മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യ ആക്കിയിരുന്നു. ഇതിന് പിന്നാലെയുള്ള സിബിഐ അന്വേഷണം മൊയ്ത്രയ്ക്കും തൃണമൂൽ കോൺഗ്രസിനും കനത്ത തിരിച്ചടിയാണ്.
ഗൗതം അദാനിയ്‌ക്കെതിരെ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനും വിമർശനം ഉന്നയിക്കുന്നതിനും ദുബായി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാപാരി ദർശൻ ഹിരാനന്ദാനിയിൽ നിന്നും പണം കൈപ്പറ്റിയെന്നാണ് മൊയ്ത്രയ്‌ക്കെതിരായ ആരോപണം. ബിജെപി എംപി നിഷികാന്ത് ദുബേയാണ് ഇതുമായി ബന്ധപ്പെട്ട പരാതിയുമായി രംഗത്ത് എത്തിയത്. ചിലി ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചതിൽ നിന്നും ഇക്കാര്യം വ്യക്തമായിരുന്നു.
Discussion about this post