ന്യൂഡൽഹി: കള്ളപ്പണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ അടിസ്ഥാനരഹിതമായ പരാമർശം നടത്തിയതിൽ ജർമ്മനിയോട് അതൃപ്തി പ്രകടിപ്പിച്ച് ഭാരതം. ജർമ്മൻ പ്രതിനിധിയെ വിളിച്ചുവരുത്തി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം താക്കീത് ചെയ്തു.
ജർമ്മൻ ഡെപ്യൂട്ടി ചീഫിനെ നേരിട്ട് വിളിപ്പിച്ചാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഇത്തരം പരാമർശങ്ങൾ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെ ചോദ്യം ചെയ്യുമെന്ന് പ്രതിനിധിയെ അറിയിച്ചതായി കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു. പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും ബോധിപ്പിച്ചിട്ടുണ്ട്. നിയമത്താൽ സ്ഥാപിതമായ ജനാധിപത്യ റിപ്പബ്ലിക് ആണ് ഇന്ത്യ. അതുകൊണ്ട് തന്നെ നിയമാനുസൃതം അല്ലാത്ത എല്ലാ കാര്യങ്ങളിലും നടപടി നേരിടേണ്ടിവരും.
ഇന്ത്യയിൽ മാത്രമല്ല ഏതൊരു ജനാധിപത്യരാജ്യത്തും അങ്ങനെയാണ്. തെറ്റ് ആര് ചെയ്താലും നിയമനടപടി നേരിടേണ്ടിവരും. അത് രാജ്യത്തിന്റെ മാത്രം കാര്യമാണ്. ഇതിൽ നടത്തുന്ന പരാമർശങ്ങൾ അനാവശ്യമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഔദ്യോഗിക പ്രസ്താവനയിലൂടെയായിരുന്നു ജർമ്മനി രംഗത്ത് എത്തിയത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ന്യായമായ വിചാരണയ്ക്ക് കെജ്രിവാൾ അർഹനാണ് എന്നു ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്ത് ഇത് നടക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത് എന്നുമായിരുന്നു ജർമ്മനിയുടെ പ്രതികരണം.
Discussion about this post