തിരുവനന്തപുരം : നർത്തകനായ ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയ സത്യഭാമയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എസ് എസി, എസ് ടി കമ്മീഷൻ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പട്ടികജാതി, പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.
ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശത്തെ തുടർന്ന് സത്യഭാമക്കെതിരെ നേരത്തെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. കൂടാതെ സത്യഭാമ അധിക്ഷേപ പരാമർശം നടത്തുന്ന അഭിമുഖം ചിത്രീകരിച്ച യൂട്യൂബ് ചാനലിനെതിരെയും, ചാനലിന്റെ അവതാരകനെതിരെയും കേസ് കൊടുക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ വ്യക്തമാക്കി.
സത്യഭാമ മുൻപും തന്നെ അധിക്ഷേപിച്ചിട്ടുണ്ട് എന്നാണ് ആർഎൽവി രാമകൃഷ്ണൻ വ്യക്തമാക്കിയത്. ഇതുപോലെ ജീർണ്ണിച്ച മനസ്സുള്ള വ്യക്തികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അധിക്ഷേപ പരാമർശത്തിന്റെ പേരിൽ നിരവധി പ്രമുഖ വ്യക്തികൾ ആണ് സത്യഭാമക്കെതിരെ വിമർശനവുമായി എത്തിയിരുന്നത്.
Discussion about this post