മാലെ: സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ തന്റെ പിടിവാശി ഉപേക്ഷിച്ച് ഇന്ത്യയുമായി സംസാരിക്കണമെന്ന് മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്. കടം വീട്ടാൻ മാലദ്വീപിന് കുറച്ച് ആശ്വാസം നൽകണമെന്ന് ഇബ്രാഹിം സോലി ഇന്ത്യയോട് അഭ്യർത്ഥിച്ചു.
മാലിദ്വീപ് അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികളിൽ ഇന്ത്യയുടെ കടത്തിന് ഒരു പങ്കുമില്ലെന്ന് മാലിദ്വീപ് മാധ്യമങ്ങളോട് സംസാരിക്കവെ സോലിഹ് പറഞ്ഞു. ചൈനയ്ക്ക് മാലിദ്വീപിൽ 18 ബില്യൺ മാലിദ്വീപ് റുഫിയയുടെ കടമാണുള്ളത്, അതേസമയം ഇന്ത്യയ്ക്ക് 8 ബില്യൺ മാലിദ്വീപ് റുഫിയയുടെ കടമേയുള്ളൂയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ കാര്യത്തിൽ മാലദ്വീപ് 25 വർഷത്തിനുള്ളിൽ പണം നൽകണം. എന്നിരുന്നാലും, ഞങ്ങളുടെ അയൽക്കാർ ഞങ്ങളെ സഹായിക്കുമെന്ന് ഞാൻ കരുതുന്നു. എന്നാൽ ഇതിനായി നമ്മുടെ പിടിവാശി ഉപേക്ഷിച്ച് സംസാരിക്കേണ്ടിവരും. ഞങ്ങളെ സഹായിക്കാൻ കഴിയുന്ന നിരവധി പാർട്ടികളുണ്ട്. എന്നാൽ മുയിസു വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും സോലിഹ് കൂട്ടിച്ചേർത്തു.
നേരത്തെ ഭാരതത്തിന്റെ കനിവ് തേടി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു രംഗത്തെത്തിയതായി വാർത്തകൾ പുറത്ത് വന്നിരുന്നു. മാലിദ്വീപിനെ അടുത്ത സുഹൃത്തായി കണ്ട് കടാശ്വാസം അനുവദിക്കണമെന്ന് മുയിസു ഇന്ത്യയോട് അഭ്യർത്ഥിച്ചു. വായ്പയിൽ തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തിലാണ് സഹായ അഭ്യർത്ഥനയുമായി മാലിദ്വീപ് രംഗത്ത് എത്തിയത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 400.9 കോടി അമേരിക്കൻ ഡോളറാണ് മാലിദ്വീപ് ഇന്ത്യയിൽ നിന്നും കടമെടുത്തത്. കഴിഞ്ഞ വർഷമായിരുന്നു ഇത്. എന്നാൽ ഇത്രയും ഭീമമായ തുക തിരിച്ചയ്ക്കാൻ രാജ്യത്തിന് നിലവിലെ സാഹചര്യത്തിൽ സാദ്ധ്യമല്ല. ഇതോടെയാണ് കടാശ്വാസം നൽകണമെന്ന മാലിദ്വീപിന്റെ ആവശ്യം. രാജ്യത്തെ ഒരു സ്വകാര്യ മാദ്ധ്യമത്തിന് കഴിഞ്ഞ ദിവസം മുയിസു അഭിമുഖം നൽകിയിരുന്നു. ഇതിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഈ അഭ്യർത്ഥന എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post