തിരുവനന്തപുരം : കേരളത്തിന്റെ ചില മേഖലകളിലെ ആഴക്കടലിൽ ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകങ്ങളുടെയും സാന്നിദ്ധ്യം ഉള്ളതായി നേരത്തെ സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ ഈ പ്രദേശങ്ങളിൽ നടത്തിയ പര്യവേക്ഷണങ്ങളിൽ നിന്നും ഇതുവരെ കാര്യമായ ഫലങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഇപ്പോൾ ഇതാ പുതുതായി പര്യവേക്ഷണം പുനരാരംഭിക്കുവാൻ ബ്രിട്ടീഷ് കമ്പനി എത്തുമെന്ന വാർത്തയാണ് പുറത്തുവരുന്നത്.
കൊച്ചിയിലും കൊല്ലത്തും ഉൾപ്പെടെയുള്ള 19 മേഖലകളിലാണ് ക്രൂഡോയിലിന്റെയും പ്രകൃതിവാതകത്തിന്റെയും സാന്നിദ്ധ്യമുള്ളതായി സംശയിക്കപ്പെടുന്നത്. കേന്ദ്ര പൊതുമേഖല എണ്ണ കമ്പനിയായ ഓയിൽ ഇന്ത്യ ആണ് കൊല്ലത്തെ ആഴക്കടലിൽ പര്യവേക്ഷണം നടത്തുന്നത്. ഈ മേഖലയിൽ കൂടുതൽ പര്യവേക്ഷണങ്ങൾ നടത്താനായി ഇപ്പോൾ ഓയിൽ ഇന്ത്യ ബ്രിട്ടീഷ് കമ്പനിയായ ഡോൾഫിൻ ഡ്രില്ലിങ്ങുമായി പുതിയൊരു കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
ഈ വർഷം പകുതിയോടെ ആയി ബ്രിട്ടീഷ് കമ്പനി കൊല്ലത്ത് എത്തി സമുദ്ര പര്യവേക്ഷണം ആരംഭിക്കും എന്നാണ് സൂചന. 1287 കോടി രൂപയുടെ കരാർ ആണ് ഇതിനായി ഡോൾഫിൻ ഡ്രില്ലിങ്ങുമായി ഉണ്ടാക്കിയിട്ടുള്ളത്. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന മൊത്തം ക്രൂഡോയിലിന്റെ 15 ശതമാനത്തോളം മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. ആഭ്യന്തരമായി കൂടുതൽ എണ്ണ ശേഖരം കണ്ടെത്തുന്നത് എണ്ണ ഇറക്കുമതി കുറച്ച് വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കാൻ രാജ്യത്തെ സഹായിക്കുന്നതാണ്.
Discussion about this post