ചെന്നൈ: ഈറോഡ് എംപിയും എംഡിഎംകെ നേതാവുമായ ഗണേശമൂർത്തി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വിഷം കഴിച്ചതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ അദ്ദേഹം ചികിത്സയിൽ ആയിരുന്നു. ഇതിനിടെ ഇന്നലെ രാത്രി ഹൃദയാഘാതം ഉണ്ടായി. ഇത് ആരോഗ്യനില കൂടുതൽ മോശമാക്കി. ഇതേ തുടർന്നായിരുന്നു മരണം. രാവിലെ 5.15 നാണ് അദ്ദേഹം മരിച്ചതെന്നാണ് ആശുപത്രി അധികൃതർ പുറത്തിറക്കിയ ബുള്ളനിൽ ഉള്ളത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യാ ശ്രമം. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് മനോവിഷമത്തിലായ ഗണേശമൂർത്തി കീടനാശിനി കഴിക്കുകയായിരുന്നു.
അതേസമയം അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post