ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പണം വാങ്ങിയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറി തൃണമൂൽ നേതാവും മുൻ എംപിയുമായ മെഹുവ മൊയ്ത്ര. അസൗകര്യമുണ്ടെന്ന് കാട്ടി ഇഡിയുടെ നോട്ടീസിന് മറുപടി നൽകി. ഫെമ ചട്ടം ലംഘിച്ചതിന് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് അയച്ചത്.
ഇന്ന് രാവിലെ 10 മണിയ്ക്ക് ഇഡി ആസ്ഥാനത്ത് ഹാജരാകാൻ ആയിരുന്നു നിർദ്ദേശം. എന്നാൽ രാവിലെ അസൗകര്യം ഉണ്ടെന്ന് മറുപടി നൽകുകയായിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കാണെന്നാണ് ഇഡിയോട് പറഞ്ഞിരിക്കുന്നത്. അതിനാൽ വോട്ടെടുപ്പ് കഴിയുന്നതുവരെ തനിക്ക് നോട്ടീസ് അയക്കരുത് എന്നും മൊയ്ത്ര ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കുറി തിരഞ്ഞെടുപ്പിൽ കൃഷ്ണനഗർ ജില്ലയിൽ നിന്നും മെയ്ത്ര ജനവിധി തേടുന്നുണ്ട്. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യത്തിൽ മൊയ്ത്രയ്ക്ക് വീണ്ടും നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം.
ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായി ആയ ഹിരനാനന്ദനിയിൽ നിന്നും പണവും സമ്മാനങ്ങളും മറ്റ് അനൂകൂല്യങ്ങളും കൈപ്പറ്റിയെന്നാണ് മൊയ്ത്രയ്ക്ക് എതിരായ കേസ്. ഇതിന് നന്ദിയെന്നോണം അദാനിയ്‌ക്കെതിരെ മൊയ്ത്ര പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബൈ ആണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്.
Discussion about this post