ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായിട്ടും മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ തയ്യാറാവാത്ത അരവിന്ദ് കെജ്രിവാളിെനതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ. ജയിലിൽ കഴിഞ്ഞ് എങ്ങനെയാണ് കെജ്രിവാളിന് സംസ്ഥാനം ഭരിക്കാൻ കഴിയുക. ധാർമികതയുണ്ടെങ്കിൽ കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണം. ആം ആദ്മി നേതാവിന്റേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഈ നഗരത്തിൽ ഒന്നര കോടിയോളം ജനങ്ങളുണ്ട്. അവരെല്ലാം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഉത്തരവാദിത്വമാണ്. ജയിലിൽ നിന്നും ഒരു നിർദേശങ്ങളും നൽകാൻ കഴിയാത്ത ഇവർ എങ്ങനെ ജനങ്ങളെ സേവിക്കും?. അരവിന്ദ് കെജ്രിവാൾ എല്ലാവരെയും വഞ്ചിക്കുകയാണ്’- ഗൗരവ് ഭാട്ടിയ വിമർശിച്ചു.
എന്തുകൊണ്ടാണ് അരവിന്ദ് കെജ്രിവാളിന് ഇഡിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും ഇളവ് ലഭിച്ചില്ലെന്നാണ് പലരും ചോദിക്കുന്നത്. കഴിഞ്ഞ 14 മാസത്തോളമായി മനീഷ് സിസോദിയ അഴിക്കുള്ളിലാണ്. ഇഡിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ സിസോദിയക്ക് ഒരു ഇളവും കിട്ടിയില്ല. നാല് മാസമായി സഞ്ജയ് സിംഗ് ജയിലിലാണ്. അദ്ദേഹത്തിനും ഇളവൊന്നും ലഭിച്ചിട്ടില്ല. ഇതിന് ഒരു കാരണം മാത്രമാണുള്ളത്. മദ്യനയ കുംഭകോണത്തിലെ രാജാവാണ് അരവിന്ദ് കെജ്രിവാൾ. ഇതു പൊതുജനങ്ങൾക്കും മനസിലായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post