മുംബൈ : പരീക്ഷയ്ക്ക് കോപ്പിയടിക്കാനായി ഉത്തര കടലാസ് കാണിച്ചു കൊടുക്കാത്തതിനെത്തുടർന്ന് സഹപാഠികൾ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം നടന്നത്. പത്താം ക്ലാസ് പൊതുപരീക്ഷ നടക്കുന്നതിനിടയിൽ ആയിരുന്നു സഹപാഠികൾ മറ്റൊരു വിദ്യാർത്ഥിയുടെ ഉത്തര കടലാസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ വിദ്യാർത്ഥി ഉത്തര കടലാസ് കാണിച്ചു കൊടുക്കാതിരുന്നതാണ് ആക്രമണത്തിന് കാരണമായത്.
സംഭവത്തിൽ പ്രകോപിതരായ സഹപാഠികൾ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വിദ്യാർത്ഥിയെ കുത്തി വീഴ്ത്തുകയായിരുന്നു. മൂന്നുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ച ശേഷമാണ് വിദ്യാർത്ഥിയെ കുത്തി വീഴ്ത്തിയത്. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ശാന്തിനഗർ പോലീസ് സഹപാഠികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
Discussion about this post