പാരീസ് : കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫ്രാൻസിൽ ഏറെ കോളിളക്കങ്ങൾ ഉണ്ടാക്കിയ ഒന്നായിരുന്നു സ്കൂൾ ഹിജാബ് വിവാദം. കൗമാരക്കാരിയായ ഒരു മുസ്ലിം വിദ്യാർത്ഥിനിയോട് സ്കൂളിൽ ഹിജാബ് അനുവദനീയമല്ല എന്ന് പ്രധാനാധ്യാപിക വ്യക്തമാക്കിയതാണ് വിവാദങ്ങൾക്ക് കാരണമായത്. ഈ മുസ്ലിം വിദ്യാർത്ഥിനി അദ്ധ്യാപികക്കെതിരെ പിന്നീട് ചില വ്യാജ ആരോപണങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഇസ്ലാമിസ്റ്റുകളിൽ നിന്നും അദ്ധ്യാപികയ്ക്ക് വധഭീഷണി വരെ ഉണ്ടായി.
വധഭീഷണി നേരിട്ടതിനെ തുടർന്ന് പ്രധാന അദ്ധ്യാപിക സ്കൂളിൽ നിന്നും രാജി വെച്ചതോടെയാണ് സർക്കാർ ഈ വിഷയത്തിൽ ഇടപെടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ രണ്ട് അദ്ധ്യാപകരെയാണ് ഫ്രാൻസിൽ ഇസ്ലാമിക ഭീകരവാദികൾ കൊലപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ വിഷയം ഗൗരവതരമായി എടുത്ത സർക്കാർ വിദ്യാർത്ഥിനി ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് വിശദമായി അന്വേഷിച്ചു. ഹിജാബ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് അദ്ധ്യാപിക മർദ്ദിച്ചു എന്നതടക്കമുള്ളതായിരുന്നു വിദ്യാർത്ഥിനിയുടെ ആരോപണങ്ങൾ.
എന്നാൽ സർക്കാർ നടത്തിയ അന്വേഷണത്തിൽ ഈ വിദ്യാർത്ഥിനി ഉന്നയിച്ച ആരോപണങ്ങൾ എല്ലാം തന്നെ വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെയാണ് വിദ്യാർത്ഥിനിക്കെതിരെ നടപടിയെടുക്കാൻ ഫ്രഞ്ച് സർക്കാർ തീരുമാനിച്ചത്. ഹിജാബ് സ്കൂളിൽ അനുവദിക്കാൻ ആവില്ലെന്ന് മൂന്ന് മുസ്ലീം വിദ്യാർത്ഥിനികളോട് പ്രധാനാദ്ധ്യാപിക ആവശ്യപ്പെട്ടതിനെ തുടർന്ന് രണ്ടു വിദ്യാർത്ഥിനികൾ ഇക്കാര്യം അനുസരിച്ചിരുന്നു. എന്നാൽ ഒരു വിദ്യാർത്ഥിനി മാത്രം അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു എന്നാണ് സർക്കാർ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഈ വിദ്യാർത്ഥിനിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും ഫ്രാൻസ് ഭരണകൂടം അറിയിച്ചു.
Discussion about this post