തിരുവനന്തപുരം : സഹോദരന്റെ കസ്റ്റഡി മരണത്തിൽ നടപടി ആവശ്യപ്പെട്ട് വർഷങ്ങളായി സെക്രട്ടറിയേറ്റിനു മുൻപിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസെടുത്ത് പോലീസ്. മുഖ്യമന്ത്രിയെ ചീത്ത വിളിച്ചതിനാണ് ശ്രീജിത്തിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ശ്രീജിത്ത് ജാതീയമായ അധിക്ഷേപം നടത്തി എന്നും പോലീസ് ആരോപിക്കുന്നു.
സെക്രട്ടറിയേറ്റ് വളപ്പിലേക്ക് നോക്കി മൈക്രോഫോണിലൂടെ മുഖ്യമന്ത്രിയെ ശ്രീജിത്ത് അസഭ്യം പറഞ്ഞു എന്നാണ് പോലീസ് പറയുന്നത്. സഹോദരൻ ശ്രീജീവിന്റെ കസ്റ്റഡി മരണത്തെ തുടർന്നാണ് വർഷങ്ങളായി ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്നത്. ഈ വിഷയത്തെ കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല എന്നാണ് ശ്രീജിത്ത് വെളിപ്പെടുത്തുന്നത്.
ഒന്നും ചെയ്യാൻ കഴിയില്ല എന്ന മറുപടിയാണ് മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ചതെന്ന് ശ്രീജിത്ത് വെളിപ്പെടുത്തി. സമരം വീണ്ടും തുടരുകയാണെന്നും മരണംവരെ നിരാഹാര സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ശ്രീജീവിന്റെ കസ്റ്റഡി മരണത്തെകുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്നാണ് ശ്രീജിത്ത് വ്യക്തമാക്കുന്നത്.
Discussion about this post