ദിസ്പൂർ: കോൺഗ്രസ് പാർട്ടിയെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസമിൽ 2026 ആകുമ്പോഴേക്കും ഒരു ഹിന്ദുവും കോൺഗ്രസിലുണ്ടാവില്ലെന്നും 2032-ഓടെ മുസ്ലീങ്ങൾ കോൺഗ്രസ് വിടുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നിരവധി കോൺഗ്രസ് നേതാക്കൾ വരും ദിവസങ്ങളിൽ ബിജെപിയിൽ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുവാഹത്തിയിലെ ബിജെപി സംസ്ഥാന ആസ്ഥാനം സന്ദർശിച്ച് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഹിമന്ത ബിശ്വ ശർമ.
കഴിഞ്ഞ ദിവസം മൂന്ന് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ഇന്നും മറ്റുള്ള നേതാക്കൾ ബിജെപിയിൽ ചേരും. എല്ലാവരും ബിജെപിയിൽ ചേരുന്നത് എന്തുകൊണ്ടെന്നാൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ അവർക്ക് ഒരു അവസരവുമില്ല. എന്നാൽ ബിജെപിയിൽ എല്ലാവർക്കും അവസരങ്ങൾ നൽകുന്നു. എല്ലാവരും ഒരു കുടുംബമാണ്. ബിജെപി ജനങ്ങൾക്കായി പ്രവർത്തിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പാർട്ടികൾ ജനങ്ങളുടെ കീഴിലാണെന്നും രാഷ്ട്രീയ പാർട്ടികൾ അവരുടെ അനുഗ്രഹം തേടണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മുസ്ലീം സമൂഹത്തിന് പുരോഗതിയുണ്ടാക്കാനാണ് താൻ ശ്രമിക്കുന്നത്. നിരവധി മുസ്ലീം സമുദായങ്ങൾ എന്നെ പിന്തുണക്കുന്നു. ജോർഹട്ട് പാർലമെന്റ് സീറ്റിൽ ബിജെപി വിജയിക്കുമെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. എനിക്കെതിരെ ആഞ്ഞടിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണ്ടി.
സംസ്ഥാനത്തെ 126 നിയമസഭാ മണ്ഡലങ്ങളിൽ 105 ലും ബി.ജെ.പി ലീഡ് ചെയ്യും. സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ഉൾകൊണ്ട് ജനങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യുമെന്ന ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post