തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ വന്നെത്തി നിൽക്കുന്ന സാഹചര്യത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം എന്ത് ചെയ്യണമെന്ന് അറിയാതെ വലയുകയാണ് കേരള പോലീസ്. സംഘർഷസ്ഥലങ്ങളിലേക്ക് പാഞ്ഞെത്തേണ്ട പോലീസ് വാഹനങ്ങൾക്ക് പെട്രോൾ അടിക്കാൻ പോലും വഴിയില്ലാതിരിക്കുകയാണ്. കേരള പോലീസ് പെട്രോൾ പമ്പ് ഉടമകൾക്ക് മാത്രം കുടിശ്ശികയായി നൽകാനുള്ളത് 200 കോടി രൂപയാണ്.
കുടിശ്ശിക അനിയന്ത്രിതമായി വർദ്ധിച്ചതോടെ പലയിടത്തുനിന്നും പെട്രോൾ കിട്ടാനില്ലാത്ത അവസ്ഥയാണ് പോലീസിനുള്ളത്. ഇതോടെ കുടിശിക തീർക്കാനായി അടിയന്തരമായി അൻപത്തിയേഴ് കോടി രൂപയെങ്കിലും അനുവദിക്കണമെന്ന് പോലീസ് വകുപ്പ് ധന വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോലീസിന്റെ ഈ ആവശ്യം ധനവകുപ്പ് തള്ളി.
ഭരണാനുമതിയില്ലാതെ പണം ചെലവഴിക്കുന്നതാണ് കുടിശ്ശികയ്ക്ക് കാരണമെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഇനിമുതൽ ഭരണാനുമതി ഇല്ലാത്ത കുടിശികകൾ അനുവദിക്കില്ല എന്നാണ് ധനവകുപ്പ് പോലീസ് വകുപ്പിനെ അറിയിച്ചിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിയാണ് കുടിശ്ശിക തീർക്കാനുള്ള പണം ആവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിച്ചിരുന്നത്. പോലീസിന്റെ പല ആവശ്യങ്ങളും പരിഗണിക്കാതിരുന്ന ധനവകുപ്പ് 26 കോടി രൂപ മാത്രമാണ് കുടിശ്ശിക ഇനത്തിൽ അനുവദിച്ചിട്ടുള്ളത്.
Discussion about this post