ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ഇഡിയുടെ അറസ്റ്റിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി പരിഗണിക്കുക. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ മാസം 21നായിരുന്നു അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.
ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയാണ് ഹർജി പരിഗണിക്കുക. ഇഡിയുടെ അറസ്റ്റ് അന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ജാമ്യം അനുവദിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉണ്ട്. അതേസമയം കെജ്രിവാളിന്റെ ഹർജിയെ എതിർത്ത് ഇഡി കോടതിയിൽ മറുപടി നൽകിയിട്ടുണ്ട്. മദ്യ നയ അഴിമതിക്കേസിലെ മുഖ്യ ആസൂത്രകനാണ് കെജ്രിവാളെന്നാണ് ഇഡി ആവർത്തിക്കുന്നത്. കെജ്രിവാൾ കുറ്റക്കാരൻ ആണെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ തിഹാർ ജയിലിൽ ആണ് കെജ്രിവാൾ നിലവിൽ ഉള്ളത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കെജ്രിവാളിനെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് വീണ്ടും കസ്റ്റഡിയിൽ വിടുകയായിരുന്നു. ഈ മാസം 15 വരെയാണ് കസ്റ്റഡി കാലാവധി.
Discussion about this post