ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഗുണ്ടാ നേതാവിനെ വധിച്ച് പോലീസ്. കത്വയിലായിരുന്നു സംഭവം. ഏറ്റുമുട്ടലിനിടെ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. കത്വ സ്വദേശിയും സബ് ഇൻസ്പ്‌കെടറുമായ ദീപക് ശർമ്മയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയായിരുന്നു സംഭവം. ഗുണ്ടാ നേതാവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ വാസുദേവ് ആണ് കൊല്ലപ്പെട്ടത്. മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപത്തായിരുന്നു ഏറ്റുമുട്ടൽ. രാംഗഡ് പോലീസ് സ്‌റ്റേഷനിൽ വാസുദേവിനെതിരെ കൊലക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ വാസുദേവ് ഒളിവിൽ പോകുകയായിരുന്നു. മെഡിക്കൽ കോളേജ് വഴി ഇയാൾ കടന്ന് പോകാൻ സാദ്ധ്യതയുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇയാളെ പിടികൂടാൻ എത്തിയതായിരുന്നു പോലീസ്.
എന്നാൽ പോലീസിനെ കണ്ട് ഭയന്ന വാസുദേവ് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പോലീസ് പിന്തുടർന്ന് പിടിയ്ക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വാസുദേവ് പോലീസുകാർക്ക് നേരെ വെടിയുതിർത്തു. പോലീസും ശക്തമായി തിരിച്ചടിച്ചു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിനിടെ പോലീസുകാരന് പരിക്കുണ്ട്. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
ദീപക് ശർമ്മയുടെയും വാസുദേവിന്റെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post