കോഴിക്കോട് : മൂന്നു വയസ്സുകാരനായ കുട്ടിയെ മടിയിൽ ഇരുത്തിക്കൊണ്ട് വാഹനമോടിച്ച വ്യക്തിയുടെ ലൈസൻസ് ആർടിഒ സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. കുഞ്ഞിനെ മടിയിൽ ഇരുത്തി വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ എഐ ക്യാമറയിൽ പതിഞ്ഞതിന് പിന്നാലെ ആയിരുന്നു ആർടിഒ നടപടിയെടുത്തത്.
ഡ്രൈവറുടെ കാഴ്ച മറക്കുന്ന രീതിയിൽ കുട്ടിയെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തുകയും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും ചെയ്തതായാണ് ആർടിഒ ലൈസൻസ് സസ്പെൻഡ് ചെയ്ത റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. വാഹനം ആശ്രദ്ധമായി കൈകാര്യം ചെയ്ത് മറ്റുള്ളവരുടെ ജീവന് ഹാനി വരുത്തുന്ന രീതിയിൽ പ്രവർത്തിച്ചതിനാലാണ് മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത് എന്നാണ് ആർടിഒ ഓഫീസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
കഴിഞ്ഞമാസം പത്താം തീയതി ആയിരുന്നു സംഭവം ഉണ്ടായത്. മുഹമ്മദ് മുസ്തഫ കുടുംബവുമൊത്ത് മലപ്പുറത്തുനിന്ന് കുറ്റ്യാടിയിലേക്ക് പോകും വഴിയായിരുന്നു കുട്ടിയെ മടിയിൽ ഇരുത്തി ഡ്രൈവ് ചെയ്തത്. കുഞ്ഞു കരഞ്ഞതു കൊണ്ടാണ് മടിയിൽ ഇരുത്തിയത് എന്നാണ് മുസ്തഫ നൽകുന്ന വിശദീകരണം. എന്നാൽ മറ്റു വാഹന ഉടമകൾക്കും റോഡിലൂടെ നടക്കുന്നവർക്കും അപകടം സൃഷ്ടിക്കുന്ന രീതിയിലുള്ള ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല എന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
Discussion about this post