ന്യൂഡൽഹി : അർദ്ധരാത്രിയിൽ കാമുകിയെ കാണാനായി വീട്ടിലെത്തിയ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി. വജ്രാഭരണ നിർമ്മാണ തൊഴിലാളിയായ മെഹുൽ സോളങ്കി എന്ന 23 വയസ്സുകാരനായ യുവാവാണ് കൊല്ലപ്പെട്ടത്. കാമുകിയുടെ ബന്ധുക്കൾ ഇയാളെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസിന് പരാതി ലഭിച്ചിട്ടുള്ളത്.
മെഹുൽ സോളങ്കിയും 21 വയസ്സുകാരി ആയ കാമുകിയും തമ്മിൽ രണ്ടു വർഷത്തോളമായി പ്രണയത്തിലായിരുന്നു എന്ന് പറയപ്പെടുന്നു. കഴിഞ്ഞദിവസം ഈ യുവതി തന്റെ അമ്മാവന്റെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. അമ്മാവന്റെ മകളും യുവതിയും ഒറ്റയ്ക്കായിരുന്നതിനാൽ യുവതി വിളിച്ചത് പ്രകാരമാണ് മെഹുൽ ഈ വീട്ടിലേക്ക് എത്തിയിരുന്നത്.
എന്നാൽ വിവരമറിഞ്ഞ് യുവതിയുടെ സഹോദരനും മറ്റു ബന്ധുക്കളും ഈ വീട്ടിലേക്ക് എത്തിച്ചേരുകയായിരുന്നു. ഇവർ രണ്ടു മണിക്കൂറോളം സമയം യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചതായാണ് പരാതി ഉയർന്നിട്ടുള്ളത്. യുവാവിന്റെ സുഹൃത്തുക്കൾ എത്തിയാണ് ഇയാളെ ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.








