എറണാകുളം : അങ്കമാലി അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. ബാങ്കിലെ അക്കൗണ്ടന്റ് ആണ് അറസ്റ്റിലായിരിക്കുന്നത്. അങ്കമാലി പുളിയനം പീച്ചാനിക്കാട് കൂരൻ പുളിയപ്പിള്ളി വീട്ടിൽ ഷിജുവിനെ ആണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
അങ്കമാലി അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എറണാകുളം ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സഹകരണ സംഘത്തിൽ നിന്നും അനർഹരായവർക്ക് ലോണുകൾ അനുവദിച്ച് പണം അപഹരിച്ചു, ക്രമക്കേട് നടത്തി എന്നിങ്ങനെയാണ് ഇയാൾക്കെതിരെ പരാതി ഉയർന്നിട്ടുള്ളത്.
സാമ്പത്തിക ക്രമക്കേടുകൾ വഴി 55 കോടി രൂപയുടെ ബാധ്യതയാണ് സഹകരണ സംഘത്തിന് ഉണ്ടായിട്ടുള്ളത്. അങ്കമാലിയിലെ കോൺഗ്രസ് നേതാവായിരുന്ന പി ടി പോളിന്റെ നേതൃത്വത്തിൽ 2002ലാണ് അങ്കമാലി അർബൻ സർവീസ് സഹകരണ ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നത്. അടുത്തിടെ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കോടികളുടെ തട്ടിപ്പ് വിവരങ്ങളാണ് ഈ ബാങ്കുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നത്.
Discussion about this post