കൊല്ലം ജില്ലയെയും കൊല്ലംകാരുടെ സ്വഭാവത്തെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ നിരന്തരമായി ഉയരുന്ന ട്രോളുകൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായി ബിന്ദു കൃഷ്ണ. കേരളത്തിൽ നിന്നുള്ളവർ മാത്രമല്ല, ലോകത്തിന്റെ ഏത് കോണിൽ നിന്ന് ആര് വന്നാലും ‘കൊല്ലം കണ്ടവന് ഇല്ലം വേണ്ട’ എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന സ്വീകരണമാണ് കൊല്ലത്തുകാർ നൽകാറുള്ളതെന്ന് അവർ പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് സ്വന്തം നാടിന്റെ നന്മയെക്കുറിച്ച് ബിന്ദു കൃഷ്ണ വാചാലയായത്.
വിവാഹ വീടുകളിലെ പപ്പടത്തിന്റെ പേരിലുണ്ടായ തർക്കങ്ങളും സംഘർഷങ്ങളും ചൂണ്ടിക്കാട്ടി കൊല്ലം ജില്ലയെ മൊത്തത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ക്രൂശിക്കുന്നതിനെതിരെ അവർ ശക്തമായി പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ കേവലം ഒറ്റപ്പെട്ടതാണെന്നും ഇതിന്റെ പേരിൽ ഒരു നാടിനെ മുഴുവൻ മോശക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അവർ വ്യക്തമാക്കി. “ഞങ്ങൾ കൊല്ലംകാര് പാവങ്ങളാണ് കേട്ടോ” എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ അവർ, കൊല്ലത്തിന്റെ സ്നേഹവും ആതിഥ്യമര്യാദയും അനുഭവിച്ചറിഞ്ഞവർക്ക് കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുമെന്നും കൂട്ടിച്ചേർത്തു. കൊല്ലത്തെക്കുറിച്ചുള്ള നെഗറ്റീവ് പ്രചാരണങ്ങൾക്കെതിരെയുള്ള ബിന്ദു കൃഷ്ണയുടെ ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വലിയ രീതിയിൽ ചർച്ചയായിക്കഴിഞ്ഞു.











