ന്യൂയോർക്ക്: പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. ലോകത്തെ പിടിച്ചു കുലുക്കിയ കോവിഡ് മഹാമാരിയേക്കാൾ വിപത്ത് പക്ഷിപ്പനി സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അമേരിക്കയിലെ മിഷിഗണിൽ ഫാം ജീവനക്കാരനിൽ എച്ച്5എൻ1 ന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ രംഗത്ത് എത്തിയത്.
എച്ച്5എൻ1 നിലവിൽ നിരവധി സസ്തനികളെ ബാധിച്ചിട്ടുണ്ടെന്ന് പീറ്റ്‌സ്ബർഗിലെ പ്രമുഖ ഗവേഷകനായ ഡോ.സുരേഷ് കുച്ചിപ്പുടി പറഞ്ഞു. മനുഷ്യരിലും അതിവേഗം ഈ വൈറസ് പടർന്ന് പിടിയ്ക്കാൻ സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കിൽ അപകടകരമായ ആഗോളമഹാമാരിയായി ഇത് മാറിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പക്ഷിപ്പനി കോവിഡിനേക്കാൾ വലിയ ആഘാതം ആകും ലോകത്ത് സൃഷ്ടിക്കുക എന്ന് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോനയാഗ്രയുടെ സ്ഥാപകനായ ജോൺ ഫുൾട്ടൺ അഭിപ്രായപ്പെട്ടു. കോവിഡ് വൈറസിനെക്കാൾ നൂറ് മടങ്ങ് ശക്തിയേറിയതാണ് എച്ച്5എൻ1. അതിനാൽ ഈ വൈറസ് ഉയർന്ന മരണനിരക്കിന് കാരണമാകും. 2003 മുതൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച 100 ൽ 52 പേരും മരിച്ചു. അതേസമയം കൊറോണ മൂലമുള്ള മരണ നിരക്ക് ഇതിനേക്കാൾ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
അതേസമയം പക്ഷിപ്പനി ബാധയുടെ പശ്ചാത്തലത്തിൽ പുറത്തുവന്ന വിദഗ്ധരുടെ നിർദ്ദേശങ്ങൾ അമേരിക്കയെ കൂടുതൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതേ തുടർന്ന് കൂടുതൽ ഫാമുകളിൽ നിരീക്ഷണം ഏർപ്പെടുത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇയാളുടെ നേരിട്ട് സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷിച്ചുവരികയാണ്. നേരത്തെ ഇതിന്റെ വകഭേദം മനുഷ്യരിൽ സ്ഥിരീകരിച്ചിരുന്നു.
Discussion about this post