ന്യൂഡൽഹി: പാർട്ടിയിൽ ചേരാൻ ബിജെപി നേതാക്കൾ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണത്തിൽ പുലിവാല് പിടിച്ച് ആംആദ്മി നേതാവും മന്ത്രിയുമായ അതിഷി. പരാമർശത്തിൽ അതിഷിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി. പരാമർശത്തിൽ വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
തിങ്കളാഴ്ചയ്ക്കുള്ളിൽ നോട്ടീസിൽ വിശദീകരണം നൽകാനാണ് നിർദ്ദേശം. അല്ലാത്ത പക്ഷം കർശന നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നുണ്ട്. പരാമർശത്തിൽ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഇതിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ബിജെപി നേതൃത്വം തന്നെയും മറ്റ് നാല് ആംആദ്മി പാർട്ടി പ്രവർത്തകരെയും ഭീഷണിപ്പെടുത്തി പാർട്ടിയിൽ ചേരാൻ പ്രേരിപ്പിക്കുന്നു എന്നായിരുന്നു അതിഷിയുടെ ആരോപണം. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇഡിയെ കൊണ്ട് അറസ്റ്റ് ചെയ്യിക്കുമെന്നായിരുന്നു ഭീഷണി എന്നും അതിഷി പറയുന്നു. താനുമായി അടുത്ത ബന്ധമുള്ള ആൾ വഴിയായിരുന്നു പാർട്ടിയിൽ ചേരാൻ ബിജെപി പ്രേരിപ്പിച്ചത്. സാദ്ധ്യമല്ലെന്ന് അപ്പോൾ തന്നെ പറഞ്ഞു. ചില ആംആദ്മി നേതാക്കൾ ഉടൻ ബിജെപിയിൽ ചേരുമെന്നും പറഞ്ഞതായും അതിഷി ആരോപിച്ചിരുന്നു. മദ്യ നയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായതിന് പിന്നാലെ അതിഷി മാദ്ധ്യമങ്ങളെ കണ്ടിരുന്നു. ഇവരോട് സംസാരിക്കുന്നതിനിടെ ആയിരുന്നു ആരോപണം.
പരാമർശങ്ങൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ ഭാഷയിൽ ബിജെപി വിമർശിച്ചിരുന്നു. അതിഷിയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിജെപി പറഞ്ഞിരുന്നു.
Discussion about this post