പട്‌ന: കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യ നേടിയത് സ്വാതന്ത്രത്തിന് ശേഷമുള്ള 60 വർഷങ്ങൾ കൊണ്ട് നേടാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ധീരമായ നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ സവാഡയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
‘രാജ്യത്ത് നിന്നും ദാരിദ്ര്യം തുടച്ചു നീക്കാൻ ഞാൻ ഇവിടെയുണ്ട്. 2014ന് മുൻപ് ഇന്ത്യയുടെ അവസ്ഥ എന്തായിരുന്നുവെന്ന് മറക്കാനാവില്ല. രാജ്യത്തെ ഭൂരിഭാഗം പൗരന്മാരും വൈക്കോൽ വീുകളിൽ താമസിക്കുന്നവരോ വീടില്ലാത്തവരോ ആയിരുന്നു. പാവപ്പെട്ടവർക്ക് ഗ്യാസ് കണക്ഷൻ ഉണ്ടായിരുന്നില്ല. ഞാൻ ദാരിദ്രത്തെ അതിജീവിച്ചു. ദരിദ്രന്റെ മകൻ ദരിദ്രരുടെ സേവകനാണ്. സ്വാതന്ത്രത്തിന് ശേഷമുള്ള 60 വർഷങ്ങൾ കൊണ്ട് നേടാൻ കഴിയാത്തതാണ് കഴിഞ്ഞ പത്ത് വർഷം കൊണ്ട് രാജ്യം നേടിയത്- പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യതാത്പര്യത്തിനായി എടുത്ത പല തീരുമാനങ്ങൾക്കും രാജ്യം സാക്ഷിയായി. ഇന്ന് ബിഹാറിലും രാജ്യം മുഴുവനും ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കപ്പെട്ടു. ബിഹാറിൽ റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കുന്നു. വന്ദേഭാരത് പോലയുളള ട്രെയിനുകളുടെ എണ്ണം വർദ്ധിക്കുന്നു. ബിഹാറിൽ വികസനം ദ്രുതഗതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post