പട്‌ന : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാർട്ടി സനാതന ധർമ്മത്തിനെതിരെ സംസാരിക്കുകയും ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത ഇൻഡി സഖ്യത്തിലെ നേതാക്കൾക്ക് അവരുടെ പാർട്ടികളിൽ നിന്ന് പുറത്താക്കലുകൾ നേരിടേണ്ടി വന്നിരുന്നു. എന്തുകൊണ്ടാണ് ഇൻഡി സഖ്യം ജനവികാരത്തോട് ഇത്ര വിരോധം കാണിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
രാമക്ഷേത്രം സർക്കാരിന്റെ പണം ഉപയോഗിച്ചല്ല പണിതിരിക്കുന്നത്. പൊതു സംഭാവനകളിലൂടെയാണ് രാമക്ഷേത്രം പണിതിരിക്കുന്നത്. പിന്നെ എന്തിനാണ് പ്രതിപക്ഷം ഇത്ര വിരോദം കാണിക്കുന്നത്. മോദി കി ഗ്യാരന്റിയെ പ്രതിപക്ഷ പാർട്ടികൾ ഭയക്കുന്നു. ജനങ്ങൾക്ക് ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നതിൽ നിന്ന് തന്നെ വിലക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. മോദി തന്റെ നേട്ടങ്ങളിൽ വിശ്രമിക്കുന്ന ആളല്ല, കഠിനാധ്വാനം ചെയ്യാൻ ജനിച്ചയാളാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിലൂടെ, സാധാരണക്കാരന്റെ ആഗ്രഹങ്ങളുമായും സ്വപ്നങ്ങളുമായും, രാജ്യ വികസനത്തിന്റെ കാഴ്ചപ്പാടുമായും തങ്ങൾക്ക് ഒരു ബന്ധവുമില്ല എന്ന് തെളിയിച്ചിരിക്കുകയാണ് കോൺഗ്രസ് . ഇന്നത്തെ കോൺഗ്രസ് ചിന്തകൾ പഴയ മുസ്ലീം ലീഗിന്റെയും ഇടതുപക്ഷത്തിന്റെയും ചിന്തകളെ പ്രതിഫലിപ്പിക്കുന്നു. ഇത്തരമൊരു കോൺഗ്രസിന് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല എന്നും മോദി ആരോപിച്ചു.










