തിരുവനന്തപുരം : ചൂട് കടുത്തതോടെ കേരളത്തിൽ ഇറച്ചിക്കോഴി വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 160 മുതൽ 200 രൂപ വരെയാണ് പലയിടങ്ങളിലും ഇറച്ചിക്കോഴിയുടെ ചില്ലറ വില്പന വില. ചൂട് കടുത്തതോടെ ഫാമുകളിൽ ഉത്പാദനം കുറഞ്ഞതാണ് കോഴി വില ഇത്രയേറെ ഉയരാൻ കാരണമായിരിക്കുന്നത്.
വേനൽ ചൂട് കടുത്തതോടെ അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴിയുടെ വരവും കുറഞ്ഞിട്ടുണ്ട്. കേരളത്തിലാണെങ്കിൽ കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില ഉയർന്നത് മൂലം ചെറുകിട ഫാമുകൾ വലിയ തിരിച്ചടിയാണ് നേരിടുന്നത്. പലയിടത്തും ഫാമുകൾ പ്രവർത്തനം അവസാനിപ്പിക്കുന്ന കാഴ്ചയും കാണാൻ കഴിയുന്നതാണ്.
സംസ്ഥാനത്ത് ഇപ്പോൾ ആദ്യകുർബാന സീസണും വിവാഹ സീസണും നടക്കുന്നത് കോഴിയുടെ ഉപഭോഗം വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ വർദ്ധിച്ച ആവശ്യകതയും വിലവർധനവിന് മറ്റൊരു കാരണമായിട്ടുണ്ട്. റംസാൻ കാലം കൂടി ആയതോടെ കോഴിക്ക് വലിയ ആവശ്യം നേരിടുന്ന സമയമാണ്. എന്നാൽ കേരളത്തിൽ കൃത്യമായ ഒരു വില ഏകീകരണം ഇല്ലാത്തതിനാൽ ഓരോ ജില്ലകളിലും വിവിധ വിലകളിലാണ് വിൽപ്പന നടത്തുന്നത്. വില നിയന്ത്രണത്തിന് സർക്കാർതലത്തിൽ യാതൊരു സംവിധാനവും ഇല്ലാത്തതിനാൽ പല കച്ചവടക്കാരും സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് വില വർദ്ധിപ്പിക്കുന്നത് ഗാർഹിക ഉപഭോക്താക്കൾക്കും ഹോട്ടൽ, കാറ്ററിംഗ് നടത്തിപ്പുക്കാർക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.
Discussion about this post