തിരുവനന്തപുരം : ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി കേരള സർക്കാർ. ക്ഷേമ പെൻഷൻ ജനങ്ങളുടെ അവകാശമല്ല എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. സർക്കാർ ജനങ്ങൾക്ക് നൽകുന്ന സഹായം മാത്രമാണ് ക്ഷേമ പെൻഷൻ. അതുകൊണ്ടുതന്നെ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാർ ആണ് എന്നും കേരള സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
നിയമം അനുശാസിക്കുന്ന രീതിയിലുള്ള പെൻഷൻ ഗണത്തിൽ പെടുന്നതല്ല കേരള സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ. സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണത്. പെൻഷൻ വിതരണത്തിനായി ഒരു മാസം 900 കോടി രൂപ സർക്കാരിന് ചിലവ് വരുന്നുണ്ട് എന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേരള സർക്കാർ വ്യക്തമാക്കുന്നു. സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയതിനെതിരായി ഹൈക്കോടതി പരിഗണിക്കുന്ന ഹർജിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ ആണ് സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.
കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് പുറമേ സംസ്ഥാനത്തെ അരികുൽക്കരിക്കപ്പെട്ടവർക്ക് പ്രത്യേക സഹായം എന്ന നിലയിലും കേരള സർക്കാർ പെൻഷൻ വിതരണം ചെയ്യുന്നതായി സർക്കാർ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് അഞ്ചു വിഭാഗങ്ങളിലായി 45 ലക്ഷത്തോളം പേരാണ് പെൻഷൻ വാങ്ങുന്നത്. നിലവിൽ സാമ്പത്തിക പ്രതിസന്ധി കാരണമാണ് പെൻഷൻ വിതരണം നടക്കാത്തത് എന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
Discussion about this post