ന്യൂഡൽഹി: ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന പാകിസ്താൻ പൗരന്മാരായ തീവ്രവാദികളെ അവരുടെ നാട്ടിൽ വച്ച് ഇന്ത്യ കൊലപ്പെടുത്തിയ വിഷയത്തിൽ ഞങ്ങൾ ഇടപെടില്ലെന്ന് വ്യക്തമാക്കി അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലറാണ് ഈ വിഷയത്തിൽ അമേരിക്കയുടെ നിലപാട് തുറന്ന് പറഞ്ഞത്. അതെ സമയം ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് അമേരിക്ക എല്ലായ്പ്പോഴും പ്രവർത്തിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനിൽ തീവ്രവാദികളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ ഇന്ത്യ നടത്തുന്നുവെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോർട്ടുകൾ ഞങ്ങൾ കാണുന്നുണ്ടെന്നും എന്നാൽ ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ ഇരു രാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതായും യുഎസ് വക്താവ് തിങ്കളാഴ്ച വ്യക്തമാക്കി.
ഇന്ത്യക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് , യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ, തൻ്റെ സർക്കാർ ഈ വിഷയത്തിൽ ഇടപെടില്ലെന്നും എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം രൂക്ഷമാകാതിരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ ഇരുപക്ഷത്തെയും പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞത്.
പാകിസ്ഥാൻ നൽകിയ തെളിവുകൾ ഉദ്ധരിച്ച് യുകെ ദിനപത്രമായ ദി ഗാർഡിയനിൽ വന്ന റിപ്പോർട്ടിൽ ഉന്നയിക്കപ്പെട്ട കൊലപാതക ആരോപണങ്ങൾ “തെറ്റായതും ദുരുദ്ദേശ്യപരവുമായ ഇന്ത്യാ വിരുദ്ധ പ്രചരണം” മാത്രമാണ് എന്ന് വ്യക്തമാക്കി ഇന്ത്യ കഴിഞ്ഞയാഴ്ച തള്ളിയിരുന്നു.
Discussion about this post