ന്യൂഡൽഹി : നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ ചൊല്ലി രാജ്യത്തുടനീളം വിദ്യാർത്ഥി പ്രതിഷേധങ്ങൾ അരങ്ങേറുന്ന പശ്ചാത്തലത്തിൽ പരീക്ഷാ നടത്തിപ്പ് ഏജൻസിയായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻടിഎ) വൻ അഴിച്ചുപണിയുമായി കേന്ദ്ര സർക്കാർ. ക്രമക്കേടുകളിലും വീഴ്ചകളിലും ഉത്തരവാദികളെന്ന് കണ്ടെത്തിയ 47 ഉദ്യോഗസ്ഥരെ എൻടിഎ സർവീസിൽ നിന്ന് അടിയന്തരമായി പുറത്താക്കി. ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതിന് പുറമെ ഇവർക്കെതിരെ ക്രിമിനൽ നടപടികളും നിയമനടപടികളും ആരംഭിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഹയർ എജ്യൂക്കേഷൻ സെക്രട്ടറിയായിരുന്ന വിനീത് ജോഷിയെ സ്ഥാനത്തുനിന്ന് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ഏജൻസിക്കുള്ളിൽ ശുദ്ധീകരണം ലക്ഷ്യമിട്ടുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ഈ കർശന നടപടി. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
എൻടിഎ മുൻ ഡയറക്ടർ ജനറൽ സുബോധ് കുമാർ സിംഗിനെ നീക്കിയതിന് പിന്നാലെ 47 ജീവനക്കാരെ ഒറ്റയടിക്ക് പുറത്താക്കിയത് പരീക്ഷാ ബോർഡിലെ തിരിമറികൾ അവസാനിപ്പിക്കാനുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും പ്രക്ഷോഭകരും രംഗത്തുണ്ടെങ്കിലും മന്ത്രി രാജി വെക്കേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. പരീക്ഷാ ചോർച്ച തടയാൻ 10 കോടി രൂപ വരെ പിഴയും വിചാരണയ്ക്ക് അതിവേഗ കോടതികളും ഉറപ്പാക്കുന്ന പുതിയ ബില്ലിന് ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകാനിരിക്കെയാണ് എൻടിഎയിലെ ഈ വൻ അഴിച്ചുപണി.
39 സ്ഥിരം തസ്തികകൾ അനുവദിക്കപ്പെട്ടിട്ടുള്ള എൻടിഎയിൽ വെറും 24 സ്ഥിരം ജീവനക്കാർ മാത്രമാണ് പ്രവർത്തിച്ചിരുന്നതെന്നും ബാക്കി ഭൂരിഭാഗം ജോലികളും പുറംകരാർ (ഔട്ട്‌സോഴ്‌സിംഗ്) ഏജൻസികൾ വഴിയാണ് നടത്തിയിരുന്നതെന്നും കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ലോകസഭയെ അറിയിച്ചിരുന്നു. ചോദ്യപേപ്പർ സുരക്ഷ ഉറപ്പാക്കുന്നതിനായി എൻടിഎയുടെ ഔട്ട്‌സോഴ്‌സിംഗ് രീതികൾ പൂർണ്ണമായി പുനഃപരിശോധിക്കാനും ഉത്തരവാദിത്തമുള്ള പുതിയ സംവിധാനം കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.








