പ്രിയദർശിനി ബസുകളിലെ വനിതകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയുടെ മറവിൽ വൻ ടിക്കറ്റ് തട്ടിപ്പ് നടത്തുന്നതായി ഗുരുതര കണ്ടെത്തൽ. പുരുഷ യാത്രക്കാരിൽ നിന്നും മുഴുവൻ ടിക്കറ്റ് തുകയും ഈടാക്കിയ ശേഷം അവർക്ക് സീറോ വാല്യൂ ഉള്ള വനിതാ സൗജന്യ ടിക്കറ്റുകൾ നൽകി പണം ജീവനക്കാർ സ്വന്തം പോക്കറ്റിലാക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കെഎസ്ആർടിസി വിജിലൻസ് വിഭാഗം രംഗത്തെത്തി.
പ്രിയദർശിനി ബസുകളിൽ സ്ത്രീകൾക്കായി ടിക്കറ്റിംഗ് മെഷീനിൽ ‘പ്രിയദർശിനി ഫ്രീ ട്രാവൽ’ (PFT) എന്ന പ്രത്യേക ഓപ്ഷനും പുരുഷന്മാർക്കായി ‘മെയിൽ’ എന്ന ഓപ്ഷനുമാണ് ക്രമീകരിച്ചിട്ടുള്ളത്. വനിതകൾക്ക് നൽകുന്ന സൗജന്യ സീറോ വാല്യൂ ടിക്കറ്റിലെ തുക പിന്നീട് സർക്കാരിൽ നിന്ന് കെഎസ്ആർടിസി റീഇംബേഴ്സ് ചെയ്താണ് വാങ്ങുന്നത്. എന്നാൽ ടിക്കറ്റിംഗ് മെഷീനിലെ ഈ സംവിധാനം ദുരുപയോഗം ചെയ്താണ് ചില ജീവനക്കാർ തട്ടിപ്പ് നടത്തുന്നത്. പുരുഷന്മാർ യാത്ര ചെയ്യുമ്പോൾ അവരിൽ നിന്നും സാധാരണ നിരക്ക് വാങ്ങി പണം വാങ്ങിയ ശേഷം, സിസ്റ്റത്തിൽ അവർക്ക് വനിതാ സൗജന്യ ടിക്കറ്റ് അടിച്ചു നൽകുകയാണ് ചെയ്യുന്നത്.
ഇതോടെ യാത്രക്കാരനിൽ നിന്ന് കിട്ടുന്ന പണം ജീവനക്കാർ നേരിട്ട് കവരുകയും, അതേസമയം ടിക്കറ്റിന്റെ തുക സർക്കാരിൽ നിന്ന് കെഎസ്ആർടിസിക്ക് ലഭ്യമാവുകയും ചെയ്യും. ബസ് യാത്രക്കാരായ ചില പുരുഷന്മാർ തങ്ങൾക്ക് കിട്ടിയ ടിക്കറ്റ് ശ്രദ്ധിച്ചപ്പോഴാണ് തങ്ങളെ മെഷീനിൽ ‘സ്ത്രീ’യാക്കി മാറ്റി തട്ടിപ്പ് നടത്തുന്നത് മനസ്സിലായത്. തുടർന്ന് ഇവർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു. സംഭവം കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക നഷ്ടവും നാണക്കേടും ഉണ്ടാക്കിയ പശ്ചാത്തലത്തിൽ, തട്ടിപ്പ് നടത്തിയ ജീവനക്കാരെ കണ്ടെത്താൻ മിന്നൽ പരിശോധനകൾ ശക്തമാക്കാൻ വിജിലൻസിന് നിർദേശം നൽകിയിട്ടുണ്ട്.












