തൃശ്ശൂർ : വിഷു, ലോക്സഭ തിരഞ്ഞെടുപ്പ് എന്നിവയ്ക്ക് മുന്നോടിയായി കടൽ വഴി മദ്യ, മയക്കുമരുന്ന് കടത്ത് വർദ്ധിച്ചതായി റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റോഡുകളിൽ കർശന പരിശോധനകൾ നടക്കുന്നതിനാലാണ് ലഹരി കടത്തിന് കടൽ മാർഗ്ഗം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടുകളെ തുടർന്ന് വ്യാഴാഴ്ച എക്സൈസ് സംഘവും മറൈൻ എൻഫോഴ്സ്മെന്റ് സംഘവും ചേർന്ന് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി.
വാടാനപ്പള്ളി എക്സൈസ് സർക്കിൾ ഓഫീസ്, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ് എന്നിവർ ചേർന്ന് സംയുക്തമായാണ് തൃശ്ശൂരിലെ സമുദ്ര മേഖലയിൽ വ്യാപകമായി പരിശോധന നടത്തിയത്. കരയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ ദൂരത്തിൽ ഉള്ള എല്ലാ മത്സ്യബന്ധന ബോട്ടുകളിലും സംഘം പരിശോധന നടത്തി.
തൃശ്ശൂർ ജില്ലയിലെ തീരദേശ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാജമദ്യം, കഞ്ചാവ്, സ്പിരിറ്റ് എന്നിവ എത്തുന്നതിനും വിപണനം ചെയ്യുന്നതിനും സാധ്യതയുണ്ടെന്ന സൂചനയെ തുടർന്നാണ് മത്സ്യബന്ധന ബോട്ടുകളിൽ അടക്കം പരിശോധന കർശനമാക്കിയത്. നേരത്തെ ഗോവ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നും കടൽ മാർഗം മദ്യവും സ്പിരിറ്റും കടത്തുന്നത് അധികൃതർ പിടികൂടിയിട്ടുള്ള സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്.
Discussion about this post