ചണ്ഡീഗഢ് : ഹരിയാനയിൽ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് ആറ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ എഫ്‌ഐആർ റിപ്പോർട്ട് പുറത്ത്. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പാൾ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈദുൽ-ഫിതർ ദിനത്തിൽ തുറന്നു പ്രവർത്തിച്ചതിൽ സ്‌കൂളിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ഹരിയാന വിദ്യാഭ്യാസമന്ത്രി സീമ ത്രിഖ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. 40 വിദ്യാർത്ഥികളുമായി എത്തിയ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. 6 വിദ്യാർത്ഥികൾ മരിക്കുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സത്യം, യുവരാജ്, വാൻഷ്, റിക്കി, അൻഷു, യകുഷ് എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്.
അപകടം നടക്കുന്നതിന് തൊട്ടുമുൻപ് വിദ്യാർത്ഥികൾ ഡ്രൈവറോട് വേഗത കുറച്ച് പോകാൻ അപേക്ഷിച്ചിരുന്നു. എന്നാൽ ഇയാൾ എല്ലാവരെയും ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന്
പ്ലസ് ടു വിദ്യാർത്ഥി പറഞ്ഞു. അപകടസമയത്ത് ബസിൽ നിന്ന് ചാടിയിറങ്ങിയത് കൊണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. വാഹനത്തിന്റെ മുൻ സീറ്റിലും പിൻസീറ്റിലുമിരുന്ന വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റു.
വൈദ്യപരിശോധനയിൽ ബസ് ഡ്രൈവറായ ധർമ്മേന്ദർ മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇയാളെ സംഭവ സ്ഥലത്ത് നിന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സ്‌കൂൾ പ്രിൻസിപ്പാളായ ദീപ്തിയുടെയും സ്‌കൂൾ അധികൃതരിൽ ഒരാളായ ഹോഷിയാർ സിംഗിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അപകടത്തേക്കുറിച്ച് ഒരു ഉന്നതതല സമിതി അന്വേഷണം നടത്തുമെന്ന് സംസ്ഥാന ഗതാഗതമന്ത്രി അസീം ഗോയൽ പറഞ്ഞു.
Discussion about this post