തൃശ്ശൂർ : തൃശൂർ പൂരത്തോടനുബന്ധിച്ച് ആന എഴുന്നള്ളത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ തിരുത്തലിന് നടപടി. വനംമന്ത്രി എ കെ ശശീന്ദ്രൻ ആണ് പൂരത്തിന്റെ ആന എഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കിയ സർക്കുലർ തിരുത്താൻ നിർദ്ദേശം നൽകിയത്. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി പുതിയ സർക്കുലർ ഇറക്കുമെന്ന് അധികൃതർ അറിയിച്ചു.
തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട ആന എഴുന്നള്ളത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സർക്കാരിൽ നിന്നുമുള്ള നടപടി. പൂരം കൊടിയേറുന്നതിന് മണിക്കൂറുകൾക്കു മുൻപ് മാത്രമാണ് വിവാദമായ നിർദ്ദേശങ്ങളുടെ ഉത്തരവ് ദേവസ്വങ്ങൾക്ക് ലഭിച്ചിരുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അപ്രായോഗികമായതിനെ തുടർന്ന് പൂരം നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായിരുന്നു.
ആനകളുടെ 50 മീറ്റർ ചുറ്റളവിൽ മേളക്കാർ ഉൾപ്പെടെയുള്ള ആൾക്കൂട്ടം ഒന്നും തന്നെ പാടില്ല എന്നുള്ള നിർദ്ദേശമായിരുന്നു പ്രധാനമായും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നത്. ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ ആന ഉടമ സംഘവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിലവിൽ വനം മന്ത്രി തന്നെ നേരിട്ട് ഇടപെട്ട് തിരുത്തലോടെ പുതിയ സർക്കുലർ ഇറക്കാൻ തീരുമാനിച്ചതോടെ പ്രതിസന്ധി അവസാനിച്ചതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ അറിയിച്ചു.
Discussion about this post