പാലക്കാട് : പട്ടാമ്പിയിൽ യുവതിയുടെ മൃതദേഹം റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. യുവതിയെ കൊലപ്പെടുത്തിയ പ്രതിയും ജീവനൊടുക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാങ്ങാട്ടുപടി സ്വദേശിയായ പ്രിവിയ എന്ന 30വയസ്സുകാരിയെ ആണ് ഞായറാഴ്ച രാവിലെ റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നത്.
തൃത്താല ആലൂർ സ്വദേശിയായ സന്തോഷ് ആണ് പ്രിവിയയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ ഞായറാഴ്ച വൈകിട്ടാണ് മരിച്ചത്. ഈ മാസം 29ന് പ്രിവിയയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യമാണ് നേരത്തെ പ്രിവിയയുമായി അടുപ്പത്തിലായിരുന്ന സന്തോഷിനെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഞായറാഴ്ച രാവിലെ പാലക്കാട് പട്ടാമ്പി കൊടുമുണ്ടയ്ക്ക് സമീപത്തു വച്ചാണ് പ്രിവിയയുടെ മൃതദേഹം റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി ഒരു ഇരുചക്രവാഹനം മറിഞ്ഞു കിടക്കുകയും ചെയ്തിരുന്നു. സംഭവം കൊലപാതകം ആണെന്ന നിഗമനത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുറ്റകൃത്യം നടത്തിയ സന്തോഷ് ജീവനൊടുക്കാൻ ശ്രമിച്ചതായി കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽ ആയിരുന്ന സന്തോഷ് വൈകാതെ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Discussion about this post