മുംബൈ;ഉറങ്ങാനുള്ള അവകാശം മനുഷ്യൻ്റെ അടിസ്ഥാന ആവശ്യകതയാണെന്നും അത് ലംഘിക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതി. ജസ്റ്റിസുമാരായ രേവതി മൊഹിതേ-ഡെരെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് കോടതി നിർദേശം നൽകി .രാത്രിയിൽ മൊഴി രേഖപെടുത്തരുതെന്നും, പകലോ, പുലർച്ചയോ മാത്രമേ മൊഴികൾ രേഖപെടുത്തത്താവൂ എന്നും ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഉറങ്ങാനുള്ള അവകാശം / കണ്ണുചിമ്മാനുള്ള അവകാശം മനുഷ്യൻ്റെ അടിസ്ഥാന ആവശ്യകതയാണ്, അത് നൽകാത്തത് ഒരു വ്യക്തിയുടെ മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നു,” ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
തൻ്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 64 കാരനായ ഗാന്ധിധാം നിവാസിയായ രാം കൊട്ടുമൽ ഇസ്രാനി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.
2023 ഓഗസ്റ്റിലാണ് ഇ.ഡി. ഇസ്രാനിയെ അറസ്റ്റ് ചെയ്തത്. ഇ.ഡിയുടെ അന്വേഷണവുമായി പൂർണമായും സഹകരിച്ചിരുന്നുവെന്ന് ഇസ്രാനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 2023 ഓഗസ്റ്റ് 7-ന് നൽകിയ സമൻസ് പ്രകാരം ഏജൻസിക്ക് മുമ്പാകെ ഹാജരായിരുന്നു. രാത്രി 10.30 മുതൽ പുലർച്ചെ 3 വരെ ഇസ്രാനിയുടെ മൊഴി ഇഡി രേഖപ്പെടുത്തി, അതുവഴി അദ്ദേഹത്തിന് ഉറങ്ങാനുള്ള അവകാശം നഷ്ടമായി. ഇസ്രാനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിനാൽ, അർദ്ധരാത്രിക്ക് ശേഷം അദ്ദേഹത്തിൻ്റെ മൊഴി രേഖപ്പെടുത്താൻ ഇഡിക്ക് തിടുക്കമില്ലെന്നും അടുത്ത തീയതിയിലോ അതിനുശേഷം കുറച്ച് ദിവസങ്ങളിലോ അദ്ദേഹത്തെ വിളിപ്പിക്കാമായിരുന്നുവെന്നും അഭിഭാഷകൻ വാദിച്ചു.
ഈ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിക്കണം എന്നായിരുന്നു റാം ഇസ്രാനിയുടെ വാദം. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഈ ആവശ്യം അംഗീകരിച്ചില്ല. അതേ സമയം ഉറക്കം നിഷേധിച്ചുകൊണ്ട് രാത്രി മുഴുവൻ ചോദ്യം ചെയ്യുന്ന രീതി ശരിയല്ലെന്ന് ബെഞ്ച് പറഞ്ഞു.
അതേസമയം രാത്രിയിൽ മൊഴി രേഖപ്പെടുത്താൻ ഇസ്രാനി സമ്മതം നൽകിയിരുന്നതായി അന്വേഷണ ഏജൻസിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സ്വമേധയാ ആണെങ്കിലും അല്ലെങ്കിലും പുലർച്ചെ 3.30 വരെ ഹർജിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ രീതി അപലപനീയമാണെന്ന് കോടതി വ്യക്തമാക്കി.
Discussion about this post