ന്യൂഡൽഹി: ഡോക്ടറെ കാണുന്നതിന് അനുമതി തേടി മദ്യനയക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാൾ വീണ്ടും കോടതിയിലേക്ക്. വീഡിയോ കോൺഫറൻസിലൂടെ ആഴ്ചയിൽ മൂന്ന് ദിവസം ഡോക്ടറെ സമീപിക്കാൻ ആണ് അനുമതി തേടിയിരിക്കുന്നത്. തന്റെ ഷുഗർ ലെവലിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
അപേക്ഷയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് മറുപടി നൽകാൻ കോടതി നിർദേശിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പ്രത്യേക ജഡ്ജി രാകേഷ് സ്യാൽ ആണ് കേസ് പരിഗണിക്കുന്നത്.
കെജ്രിവാളിന്റെ ഷുഗർ 46ലേക്ക് കുറഞ്ഞെന്ന് അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. കെജ്രിവാളിന്റെ ആരോഗ്യം ശ്രദ്ധിക്കുന്നതിൽ ഇഡി എന്തിനാണ് തടസം നിൽക്കുന്നതെന്നും അഭിഭാഷകൻ ചോദിച്ചു. അതേസമയം, ജയിലിൽ സൗകര്യങ്ങളുണ്ടെന്നും അവിടെ വച്ച് കെജ്രിവാളിനെ പരിശോധിക്കാമെന്നും ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം വീണ്ടും കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. ഡൽഹി റൗസ് അവന്യൂ കോടതിയുടേതായിരുന്നു വിധി. ഈ മാസം 23 വരെയാണ് കസ്റ്റഡി കാലാവധി. മദ്യനയക്കേസിലെ അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കില്ലെന്ന് നേരത്തെ സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. കെജ്രിവാൾ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Discussion about this post