ന്യൂഡൽഹി: ലോകപ്രശസ്ത ബ്രാൻഡായ നെസ്ലെയുടെ മുൻനിര ബേബി ഫുഡുകളിൽ കൂടിയ അളവിൽ പഞ്ചസാരയും തേനും അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട്.ഇന്ത്യയടക്കമുള്ള വികസ്വര താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് കുഞ്ഞുങ്ങളുടെ ഭക്ഷ്യ ഉത്പന്നങ്ങളിൽ നെസ്ലെ ഇത്തരത്തിൽ ഉയർന്ന അളവിൽ പഞ്ചസാര ചേർത്ത് വിപണനം ചെയ്യുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞുങ്ങൾക്ക് നൽകുന്ന പാലിലും ധാന്യ ഉത്പന്നങ്ങളിലും പഞ്ചസാരയും തേനും ചേർക്കുന്നത് അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങൾക്കും ഇടയാക്കുമെന്നും ഇത് തടയാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണ് നെസ്ലെയുടേതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കുട്ടികൾക്കുള്ള പാൽ ഉത്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ നെസ്‌ലെ ഇന്ത്യയുടെ ഓഹരി മൂല്യം ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നെസ്‌ലെയ്ക്ക് ഒരൊറ്റ ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നെസ്‌ലെയുടെ ഓഹരി മൂല്യം 5.4 ശതമാനത്തോളം ഇടിഞ്ഞ് 2409.55 രൂപയിലെത്തി.
ആറുമാസം മുതൽ രണ്ടുവയസുവരെയുള്ള കുട്ടികൾക്ക് നൽകുന്ന സെറിലാക്ക്, നിഡോ എന്നീ പാലുത്പന്നങ്ങളിലാണ് പ്രശ്‌നം കണ്ടെത്തിയത്. എന്നാൽ യു കെ, ജർമനി, ഫ്രാൻസ് പോലെയുള്ള വികസിത രാജ്യങ്ങളിലെ ഉത്പന്നങ്ങളിൽ ഇത്തരം അധിക ചേരുവകളില്ല എന്നതും ചോദ്യചിഹ്നമായിട്ടുണ്ട്.
2022ൽ ഇന്ത്യയിൽ 20,000 കോടി രൂപയുടേതാണ് നെസ്ലെയുടെ സെർലാക് ഉത്പന്നങ്ങളുടെ വിൽപന. കുഞ്ഞിന് ഒരുതവണ നൽകുന്ന ഭക്ഷണത്തിൽ ശരാശരി മൂന്ന് ഗ്രാം പഞ്ചസാര ചേർക്കുന്നതായാണ് കണക്ക്. ദക്ഷിണാഫ്രിക്കയിൽ നടത്തിയ പഠനത്തിലും സമാനമായ തോതിലാണ് പഞ്ചസാരയുടെ അളവ്. നെസ്ലയുടെ ബേബി ഫുഡ് ഉത്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നതിന്റെ അളവ് പായ്ക്കറ്റിൽ വെളിപ്പെടുത്തുന്നില്ല. ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ ഉത്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നത് അതിനോടുള്ള ആസക്തി ഉണ്ടാക്കുമെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post