ന്യൂയോർക്ക് : ചൈനക്കെതിരെ ഗുരുതര ആരോപണവുമായി നാസ മേധാവി ബിൽ നെൽസൺ. ചൈന ബഹിരാകാശത്ത് രഹസ്യമായി സൈനിക പദ്ധതികൾ നടത്തുന്നു എന്നാണ് നാസ മേധാവി വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ പല സിവിലിയൻ ബഹിരാകാശ പദ്ധതികളും സൈനിക പരിപാടികൾ ആണെന്ന് നാസ വിശ്വസിക്കുന്നതായും ബിൽ നെൽസൺ യുഎസ് ബജറ്റ് കമ്മിറ്റിയോട് നടത്തിയ വെളിപ്പെടുത്തലിൽ വ്യക്തമാക്കി.
2025 ലേക്കുള്ള യുഎസിന്റെ ബഹിരാകാശ ബജറ്റ് അഭ്യർത്ഥനയിൽ ഒപ്പുവയ്ക്കാനുള്ള കമ്മിറ്റി ഹിയറിങ്ങിൽ വച്ചാണ് നാസ മേധാവി ചൈനയുടെ ബഹിരാകാശത്തെ സൈനിക പ്രവർത്തനങ്ങളെ കുറിച്ചുള്ള തെളിവുകൾ നൽകിയത്. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ ചൈന അസാധാരണമായ മുന്നേറ്റമാണ് ബഹിരാകാശ മേഖലയിൽ നടത്തിയിട്ടുള്ളത്.
ചൈന 2030 ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കുമെന്നാണ് പറയുന്നത്. എന്നാൽ അതിനുമുമ്പായി യുഎസിന് അവിടെ എത്തേണ്ടത് ആവശ്യമാണെന്നും ബിൽ നെൽസൺ വ്യക്തമാക്കി. യുഎസിന് പകരം ചൈനയാണ് ചന്ദ്രനിൽ ആദ്യം ഇറങ്ങുന്നത് എങ്കിൽ ബഹിരാകാശത്തിന്റെ ചില ഭാഗങ്ങൾ ചൈനയ്ക്ക് സ്വന്തം പ്രദേശമായി അവകാശപ്പെടാം എന്നും ബിൽ നെൽസൺ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. ബഹിരാകാശ ഗവേഷണശ്രമങ്ങൾ സമാധാനപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുവേണ്ടി ചൈനയ്ക്ക് മുൻപേ യുഎസിന്റെ ദൗത്യം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ കണക്ക് അനുസരിച്ച് നിലവിൽ ചൈനയുടെ ഭ്രമണപഥത്തിൽ 499 ഉപഗ്രഹങ്ങളാണ് ഉള്ളത്. കൂടാതെ ചൈന ചില ചാര ബലൂണുകളും ഹൈപ്പർസോണിക് മിസൈലുകളും വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. ബഹിരാകാശ പ്രവർത്തനങ്ങൾക്കായി ചൈന ധാരാളം പണമാണ് ഒഴുക്കുന്നത്. അതിനെക്കുറിച്ചുള്ള യാഥാർത്ഥ്യബോധം യുഎസ് അടക്കമുള്ള രാജ്യങ്ങൾക്ക് ഉണ്ടാകണമെന്നും നാസ മേധാവി ബിൽ നെൽസൺ വ്യക്തമാക്കി.
Discussion about this post