ന്യൂഡൽഹി : ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ മാലിദ്വീപ് സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതായി കണക്കുകൾ. ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് മാലിദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായത് എന്നാണ് വിവരം. ജനുവരി മുതൽ മാർച്ച് വരെ 34,847 ഇന്ത്യക്കാർ മാലിദ്വീപ് സന്ദർശിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 56,000-ത്തിലധികം വിനോദസഞ്ചാരികളാണ് സന്ദർശിച്ചത്. ഇത്തവണ 38 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് മാലിദ്വീപ് ടൂറിസം വകുപ്പ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്.
2024 ജനുവരിയിൽ മൊത്തം 12,792 ഇന്ത്യക്കാർ (മൊത്തം ജനസംഖ്യയുടെ 7.1 ശതമാനം) മാലിദ്വീപ് സന്ദർശിച്ചതായി സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. ഫെബ്രുവരിയിൽ, മൊത്തം 11,522 ഇന്ത്യൻ വിനോദസഞ്ചാരികളാണ് മാലിദ്വീപ് സന്ദർശിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസം 19,497 ആയിരുന്നു. എന്നാൽ ഈ വർഷം മാർച്ചിൽ 8,322 ഇന്ത്യക്കാർ മാത്രമാണ് രാജ്യം സന്ദർശിച്ചത്. 2023 ലെ ഇതേ മാസത്തിൽ 18,099 പേരാണ് എത്തിയിരുന്നത്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ്സുവിന്റെ ‘ഇന്ത്യ ഔട്ട്’ ക്യാമ്പയ്നും ഇന്ത്യയിലെ സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയ ‘മാലദ്വീപ് ബഹിഷ്‌കരിക്കൂ’ എന്ന ട്രെൻഡിനും പിന്നാലെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് ശേഷം ‘വിസിറ്റ് ലക്ഷദ്വീപ്’ ട്രെൻഡ് സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയിരുന്നു. ഇതോടെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമായി ലക്ഷദ്വീപ് മാറുകയും ചെയ്തിരുന്നു. കണക്കുകൾ പ്രകാരം 2018 ൽ ഒരു ലക്ഷം ഇന്ത്യക്കാർ മാലിദ്വീപ് സന്ദർശിച്ചു. 2019 ൽ ഇത് 1.6 ലക്ഷമായി ഉയർന്നു . 2021 ൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം 2.91 ലക്ഷമായി ഉയരുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ മന്ത്രിമാർ നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര തർക്കം പൊട്ടിപുറപ്പെടുകയായിരുന്നു. സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ മൂന്ന് മന്ത്രിമാരെ പ്രസിഡന്റ് മുയിസു സസ്‌പെൻഡ് ചെയുകയും ചെയ്തിരുന്നു.
Discussion about this post