ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിന് തുടക്കം കുറിച്ച് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞു. വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ മികച്ച പോളിംഗ് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ 2019 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു 9% ത്തോളം കുറവ് പോളിംഗ് ആണ് ഒന്നാംഘട്ട വോട്ടെടുപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പശ്ചിമ ബംഗാളിലാണ് ഈ വർഷം റെക്കോർഡ് പോളിംഗ് നടന്നത്. ബംഗാളിൽ 78 ശതമാനം പോളിംഗ് ആണ് ഇന്ന് നടന്നത്.
പശ്ചിമബംഗാളിനെ കൂടാതെ പുതുച്ചേരി, അസം എന്നിവിടങ്ങളിലും 70 ശതമാനത്തിന് മുകളിൽ പോളിംഗ് നടന്നു. മേഘാലയയിൽ 69.91 ശതമാനവും മണിപ്പൂരിൽ 68.47 ശതമാനവും സിക്കിമിൽ 68.06 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ബീഹാറിൽ മാത്രമാണ് 50 ശതമാനത്തിന് താഴെ പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.
മൊത്തം ലോക്സഭാ മണ്ഡലങ്ങളുടെ 19 ശതമാനം സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ 39 സീറ്റുകൾ, രാജസ്ഥാനിലെ 12, ഉത്തർപ്രദേശിലെ 8, മധ്യപ്രദേശിലെ 6, ഉത്തരാഖണ്ഡിലെ 5, മഹാരാഷ്ട്രയിലെ 5, അസം, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നാല് വീതം സീറ്റുകൾ. ബംഗാളിൽ മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ 3 സീറ്റുകൾ വീതവും ഛത്തീസ്ഗഡ്, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ ഓരോ സീറ്റിലും ആണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
ജൂൺ ഒന്നു വരെയായി 7 ഘട്ടങ്ങളിൽ ആയാണ് ഇന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ നാലിനാണ് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുന്നത്.
Discussion about this post