തൃശ്ശൂർ : തൃശ്ശൂർ പൂരനഗരിയെ ആവേശത്തിലാഴ്ത്തി കുടമാറ്റം. 2024ലെ കുടമാറ്റത്തിൽ നിറഞ്ഞുനിന്നത് അയോധ്യ രാമക്ഷേത്രവും ശ്രീരാമനും ആയിരുന്നു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സ്പെഷ്യൽ കുടകളിലാണ് ശ്രീരാമന്റെ വിവിധരൂപങ്ങൾ നിറഞ്ഞുനിന്നത്. പൂരനഗരിയിൽ തിങ്ങി കൂടിയിരുന്ന ജനക്കൂട്ടം ആർപ്പുവിളികളോടെയാണ് തൃശ്ശിവപേരൂരിന്റെ മണ്ണിലേക്ക് ശ്രീരാമനെ സ്വാഗതം ചെയ്തത്.
അയോധ്യ രാമക്ഷേത്രവും രാംലല്ലയും വില്ലു കുലച്ചു നിൽക്കുന്ന ശ്രീരാമനും എല്ലാമായി വർണ്ണങ്ങളുടെ മഹോത്സവം ആയിരുന്നു ഇന്ന് തൃശൂരിൽ അരങ്ങേറിയ കുടമാറ്റം. തിരുവമ്പാടിയും പാറമേക്കാവും ഒന്നിനൊന്നു മികച്ചതും വ്യത്യസ്തവുമായ കുടകൾ കൊണ്ട് വർണ്ണ വിസ്മയം ഒരുക്കി. തിരുവമ്പാടി വിഭാഗം ശ്രീരാമ ഭഗവാനെ ഉയർത്തിയപ്പോൾ പാറമേക്കാവ് രാംലല്ലയുടെ വിഗ്രഹത്തിന്റെ കുടയായിരുന്നു ഉയർത്തിയത്. തുടർന്ന് അയോധ്യ രാമക്ഷേത്രത്തിന് മുകളിലായി ശ്രീരാമൻ നിൽക്കുന്ന കുട തിരുവമ്പാടി ഉയർത്തി. വില്ലു കുലച്ചു നിൽക്കുന്ന ശ്രീരാമന്റെ കുടയും തിരുവമ്പാടിയുടെ സ്പെഷ്യൽ കുടകളിൽ ഒന്നായിരുന്നു.
2024ലെ തൃശൂർ പൂരത്തിൽ സ്പെഷ്യൽ കുടകളിൽ മുന്നിട്ടുനിന്നത് തിരുവമ്പാടി വിഭാഗം ആയിരുന്നു. ശ്രീരാമന്റെ വ്യത്യസ്ത കുടകൾ കൂടാതെ ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ ദൗത്യവും തിരുവമ്പാടിയുടെ കുടമാറ്റത്തിലെ സർപ്രൈസ് കാഴ്ചയായിരുന്നു. ഇവ കൂടാതെ കുട്ടികളെ ആകർഷിക്കുന്നതിനായി നിലവിളക്കിന്റെയും മുയലിന്റെയും മറ്റും രൂപത്തിലുള്ള എൽഇഡി കുടകളും ഇത്തവണ തിരുവമ്പാടി ഒരുക്കിയിരുന്നു.
Discussion about this post