തിരുവനന്തപുരം : സംസ്ഥാനത്തെ മുഖ്യധാരാ മാദ്ധ്യമങ്ങൾ എൽഡിഎഫിനെതിരെ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ് നീതിപൂർവമായ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം. എന്നാൽ ആ സ്വാതന്ത്ര്യം വിലക്കുംവിധം ഏകപക്ഷീയമായി വാർത്തകളും വിശകലനങ്ങളും അവതരിപ്പിക്കുകയാണ് മാദ്ധ്യമങ്ങളെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുഖ്യധാരാ മാദ്ധ്യമങ്ങളുടെ ഈ പ്രവർത്തനങ്ങൾക്കെതിരെ നാടിന്റെ നാവാവുന്നത് സമൂഹമാദ്ധ്യമങ്ങൾ ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
ഇടതുപക്ഷ പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് പിണറായി വിജയൻ മുഖ്യധാരാ മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വാർത്തകൾ മാദ്ധ്യമങ്ങൾ തമസ്‌കരിക്കുകയാണ് എന്നും പിണറായി കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിനെതിരായ ചെറിയ സംഭവങ്ങൾ പോലും പർവതീകരിച്ച് തുടർ വാർത്തകൾ ആക്കുകയാണ് മാദ്ധ്യമങ്ങൾ ചെയ്യുന്നത്. എൽഡിഎഫ് നേതാക്കളുടെ പ്രസംഗങ്ങളിൽ ഉന്നയിക്കുന്ന കാതലായ വിഷയങ്ങൾ ഈ മാദ്ധ്യമങ്ങൾ അവഗണിക്കുകയാണ് എന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
വലതുപക്ഷമുയർത്തുന്ന വിലകുറഞ്ഞ ആക്ഷേപങ്ങൾ പോലും പ്രധാന മാദ്ധ്യമങ്ങളുടെ മുഖ്യ വാർത്തകൾ ആയി ഒന്നാം പേജിൽ സ്ഥാനം നേടുന്നു. എന്നാൽ എൽഡിഎഫ് നേതാക്കളുടെ വാർത്താസമ്മേളനങ്ങൾ പോലും ഇവർ അവഗണിക്കുന്നു. എൽഡിഎഫ് എന്ന മുന്നണിയെ അപ്രഖ്യാപിതമായി ബഹിഷ്കരിക്കുകയാണ് മാദ്ധ്യമങ്ങൾ ചെയ്യുന്നത്. എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ ഇടപെടുന്നവരുടെ നിശ്ചയദാർഢ്യത്തോടെയുള്ള മുൻകൈയാണ് ഇടതുപക്ഷത്തിന്റെ ശബ്ദം ജനങ്ങളിലേക്ക് എത്തിക്കുന്നത് എന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
Discussion about this post