പത്തനംതിട്ട : പത്തനംതിട്ടയിലെ വോട്ട് തിരിമറിയിൽ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. ആറുവർഷം മുൻപ് മരിച്ച വയോധികയുടെ പേരിൽ കള്ളവോട്ട് ചെയ്തതിനെതിരെയാണ് നടപടി. പോളിംഗ് ഓഫീസർ അടക്കം മൂന്ന് പേരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു.
പത്തനംതിട്ട മെഴുവേലിയിൽ ആയിരുന്നു സംഭവം നടന്നിരുന്നത്. ആറു വർഷം മുൻപ് മരിച്ച 94 വയസ്സുകാരിയായിരുന്ന അന്നമ്മയുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നതാണ് കള്ളവോട്ടിന് കാരണമായത്. വോട്ടർ പട്ടികയിലെ ക്രമനമ്പർ പ്രകാരം അന്നമ്മയുടെ പേര് 874 ആം നമ്പറിൽ ഉണ്ടായിരുന്നു. ഇതേത്തുടർന്ന് വീട്ടിലെ വോട്ടിന് എത്തിയ സമയത്ത് അന്നമ്മയുടെ മകന്റെ ഭാര്യയായ അതേ പേരിലുള്ള 65 വയസ്സുകാരി ഈ വോട്ട് രേഖപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
മെഴുവേലി പഞ്ചായത്ത് മെമ്പർ ആയ കോൺഗ്രസ് നേതാവിന്റെയും ബിഎൽഓയുടെയും അറിവോടെയാണ് കള്ളവോട്ട് നടന്നത് എന്ന് ആരോപിച്ച് എൽഡിഎഫ് ആണ് സംഭവത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നടത്തിയ അന്വേഷണത്തെ തുടർന്നാണ് മൂന്നുപേർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.
Discussion about this post