വയനാട്: പനമരം നെല്ലിയമ്പത്ത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ പൂർത്തിയായി. പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അടുത്ത ആഴ്ച ശിക്ഷ വിധിക്കും. 2021 ലായിരുന്നു റിട്ട. അദ്ധ്യാപകൻ കേശവനെയും ഭാര്യ പത്മാവതിയെയും അർജുൻ കൊലപ്പെടുത്തിയത്.
അടുത്ത തിങ്കളാഴ്ചയാണ് അർജുന് കോടതി ശിക്ഷ വിധിക്കുക. വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി – 2 ആണ് കേസിൽ വാദം കേട്ടത്. വാദി ഭാഗത്തിന്റെ വാദവും അന്വേഷണ സംഘം ഹാജരാക്കിയ രേഖകളും പരിഗണിച്ച കോടതി അർജുൻ കുറ്റക്കാരൻ ആണെന്ന് നിരീക്ഷിക്കുകയായിരുന്നു.
ജൂൺ 10 ന് രാത്രിയായിരുന്നു ദമ്പതികളെ അർജുൻ കൊലപ്പെടുത്തിയത്. മോഷണ ശ്രമം ചെറുത്തതിനെ തുടർന്നായിരുന്നു കൊലപാതകം. പനമരം, നീർവാരം സ്‌കൂളുകളിലെ കായിക അദ്ധ്യാപകനായിരുന്നു കേശവൻ. വിരമിച്ച ശേഷം ഇരുവരും വീട്ടിൽ ഒറ്റയ്ക്ക് ആയിരുന്നു താമസം. ഇവിടേയ്ക്ക് മുഖം മൂടി ധരിച്ച് എത്തിയ അർജുൻ സ്വർണവും പണവും മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ദമ്പതികൾ ചെറുത്തു. ഇതോടെ കയ്യിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അയൽവാസികളാണ് വെട്ടേറ്റ നിലയിൽ ഇവരെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ മരിക്കുകയായിരുന്നു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അർജുനെ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post