ലഖ്‌നൗ : ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഓരോ സീറ്റും ഇരു മുന്നണികളെയും സംബന്ധിച്ച് ഏറെ നിർണായകമാണ്. പല മണ്ഡലങ്ങളിലും ബിജെപിയുടെ സാധ്യത വർദ്ധിച്ചിട്ടുള്ളത് സമാജ് വാദി പാർട്ടിയെയും കോൺഗ്രസിനെയും സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. അതിനാൽ തന്നെ ഇപ്പോൾ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തന്നെ നേരിട്ട് രംഗത്തിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്.
കനൗജ് മണ്ഡലത്തിൽ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റിയിരിക്കുകയാണ് ഇപ്പോൾ ഇൻഡി സഖ്യം. പകരം സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കും. നേരത്തെ കാനൗജിൽ മത്സരിക്കാനായി തേജ് പ്രതാപിനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കടുത്ത മത്സരം മൂലം അഖിലേഷ് യാദവ് തന്നെ നേരിട്ട് രംഗത്തിറങ്ങുകയാണെന്ന് സമാജ് വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് വ്യക്തമാക്കി.
നാളെത്തന്നെ അഖിലേഷ് യാദവ് പത്രിക സമർപ്പിക്കും എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. അഖിലേഷ് സ്ഥാനാർത്ഥിയായാൽ കാനൗജിൽ ചരിത്രവിജയം ഉണ്ടാകുമെന്നാണ് ഇൻഡി സഖ്യം പ്രതീക്ഷിക്കുന്നത്. ഈ തിരഞ്ഞെടുപ്പിനു ശേഷം ഇൻഡി സഖ്യം ഇന്ത്യയുടെ ഭാവിയായി മാറും എന്നും ബിജെപി വെറും ഭൂതകാലമായി മാത്രം അവശേഷിക്കുമെന്നും സമാജ് വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് അഭിപ്രായപ്പെട്ടു.
Discussion about this post