ഹൈദരാബാദ് : ഇന്ത്യൻ സായുധസേനയെ പോലും മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ഒരുങ്ങിയവരാണ് കോൺഗ്രസ് എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കോൺഗ്രസ് സർക്കാർ രൂപീകരിച്ച സച്ചാർ കമ്മിറ്റി 2006 ൽ സായുധ സേനയിൽ മതം അടിസ്ഥാനമാക്കിയുള്ള സെൻസസ് ശുപാർശ ചെയ്തതായി രാജനാഥ് സിംഗ് വെളിപ്പെടുത്തി. രാജ്യത്തെ ജനങ്ങളെയും സൈന്യത്തെയും പോലും ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിച്ചു നിർത്താനാണ് കോൺഗ്രസ് എക്കാലവും ശ്രമിക്കുന്നത് എന്നും പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തി.
വിശാഖപട്ടണത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു രാജ്നാഥ് സിംഗ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ മതന്യൂനപക്ഷങ്ങൾക്ക് സംവരണം നൽകുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ സൂചിപ്പിച്ചിട്ടുണ്ട്. മതന്യൂനപക്ഷങ്ങൾക്ക് സംവരണം ഏർപ്പെടുത്തുന്ന ഈ ആശയം സായുധ സേനയിലേക്ക് വ്യാപിപ്പിക്കാൻ അവർ നേരത്തെ തന്നെ ശ്രമിച്ചിരുന്നു. അങ്ങനെ സംഭവിച്ചാൽ അത് രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഗുണകരമാകില്ല എന്നും പ്രതിരോധ മന്ത്രി സൂചിപ്പിച്ചു.
“കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ‘മത സെൻസസ്’ ശുപാർശ ചെയ്ത് രാജ്യത്തെ സായുധ സേനയിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ചു. അന്ന് ബിജെപി പ്രതിപക്ഷത്തായിരുന്നു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ ഞങ്ങൾ ശക്തമായി എതിർത്തു. എന്നാൽ കോൺഗ്രസിൻ്റെ യഥാർത്ഥ മുഖം ഇപ്പോഴും അതുതന്നെയാണ്. ഈ രാജ്യത്തെയും എല്ലാ സ്ഥാപനങ്ങളെയും എല്ലാ സംവിധാനങ്ങളെയും വിഭജിക്കാൻ ആണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. 2004 മുതൽ 2014 വരെ കോൺഗ്രസ് സർക്കാർ മുസ്ലീം സംവരണം കൊണ്ടുവരാൻ അഞ്ച് തവണ ശ്രമിച്ചെങ്കിലും സുപ്രീം കോടതിയും ഭൂനിയമങ്ങളും ആണ് അവരുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിന്ന് അവരെ തടഞ്ഞത്. ഇനിയും അധികാരത്തിൽ എത്തിയാൽ തങ്ങൾ വീണ്ടും അതുതന്നെ ശ്രമിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രകടനപത്രിക പോലും പറയുന്നത്” എന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Discussion about this post