ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ-വിവി പാറ്റ് പൂർണമായി പരിശോധിക്കണമെന്ന ഹർജികൾ തള്ളി സുപ്രീംകോടതി. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജയ് ഖന്ന, ദിപാങ്കർ ദദ്ദ എന്നിവരുൾപ്പെട്ടെ രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഹർജികളിൽ കഴിഞ്ഞ ദിവസങ്ങളിലായി വാദം നടന്നിരുന്നു. തുടർന്ന് ഇന്ന് വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു. വിധി കാത്തിരിക്കുമ്പോഴാണ് ഹർജി തള്ളിയതായുള്ള കോടതിയുടെ ഉത്തരവ്. വിവിപാറ്റിന്റെ പരിശോധനയ്ക്ക് പുറമേ ബാലറ്റ് പേപ്പറുകൾ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും കോടതി തള്ളി. ഡെമോക്രാറ്റിക് റിഫോംസ് അസോസിയേഷൻ എന്ന സംഘടനയും, അഭയ് ഭാഗ്ചന്ദ്, അരുൺ കുമാർ എന്ന വ്യക്തികളുമായി വിവിപാറ്റുകളുടെ സമ്പൂർണ പരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഹർജി തള്ളിയ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് രണ്ട് കാര്യങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. സിംബൽ ലോഡിംഗ് പ്രോസസ്സിംഗിന് ശേഷം സിംബൽ ലോഡിംഗ് യൂണിറ്റുകൾ സീൽ ചെയ്ത് സൂക്ഷിക്കാനാണ് ഒരു നിർദ്ദേശം. 45 ദിവസം ഇവ ഈ രീതിയിൽ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എൻജിനീയർമാരെ ഉപയോഗിച്ച് ഇവിഎമ്മുകളിലെ മൈക്രോ കൺട്രോളർ പരിശോധിക്കാനാണ് രണ്ടാമത്തെ നിർദ്ദേശം. ഏഴ് ദിവസത്തിനുള്ളിൽ ഇത് നടപ്പിലാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
വിവിപാറ്റുകൾ സമ്പൂർണപരിശോധനയ്ക്ക് വിധേയമാക്കുന്നത് പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചു. വോട്ടിംഗ് യന്ത്രത്തിന്റെ മികവിനെക്കുറിച്ച് സംശയിക്കുന്നവരുടെയും പേപ്പർ ബാലറ്റ് രീതി പുന:സ്ഥാപിക്കണമെന്ന് വാദിക്കുന്നവരുടെയും ചിന്ത മാറ്റാൻ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
Discussion about this post