ന്യൂഡല്‍ഹി: മെസേജിംഗ് ആപ്പ് ആയ വാട്‌സാപ്പ് ഇന്ത്യ വിട്ടേക്കും. എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. അഭിഭാഷകന്‍ മുഖേനയാണ് കമ്പനി നിലപാട് വ്യക്തമാക്കിയത്. 2021 ലെ ഐടി നിയമം ചോദ്യം ചെയ്തുള്ള ഡല്‍ഹി ഹൈക്കോടതിയിലെ കേസിലെ വാദത്തിനിടെയാണ് വാടാസാപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നിലപാട് വ്യക്തമാക്കിയത്. മെസേജുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എന്‍ഡ്–ടു–എന്‍ഡ് എന്‍സ്ക്രിപ്ഷന്‍ കണക്കിലെടുത്താണ് ഉപഭോക്താക്കള്‍ വാട്സാപ്പ് ഉപയോഗിക്കുന്നതെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
പുതിയ ഐടി ചട്ടം പ്രകാരം സോഷ്യല്‍ മീഡിയ ആപ്പുകള്‍ ചാറ്റുകള്‍ കണ്ടെത്താനും ആദ്യ സന്ദേശം അയച്ചയാളെ തിരിച്ചറിയാനും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് ചോദ്യം ചെയ്ത് ഫേസ്ബുക്കും വാട്സാപ്പും നല്‍കിയ ഹര്‍ജിയിലാണ് വാദം നടക്കുന്നത്. 2021 ഫെബ്രുവരി 25 നാണ് പുതിയ ഐടി ചട്ടം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.
വര്‍ഗീയ കലാപം പോലുള്ള കേസുകളില്‍ അധിക്ഷേപകരമായ കണ്ടന്‍റുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമ്പോള്‍ നിയമം ആവശ്യമാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. കേസ് ഓഗസ്റ്റ് 14-ലേക്ക് മാറ്റിവെച്ച കോടതി, ഐടി ചട്ടം 2021ലെ വിവിധ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന മറ്റ് കേസുകള്‍ക്കൊപ്പം വാദം കേള്‍ക്കും.
Discussion about this post