ടെഹ്റാൻ : പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പലിലെ എല്ലാ ജീവനക്കാരെയും ഉടൻ വിട്ടയയ്ക്കുമെന്ന് ഇറാൻ. ഈ മാസം 13ന് ആയിരുന്നു ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പൽ ഇറാൻ പിടിച്ചെടുത്തിരുന്നത്. 17 ഇന്ത്യക്കാരടക്കം 25 ജീവനക്കാർ ആയിരുന്നു കപ്പലിൽ ഉണ്ടായിരുന്നു. പോർച്ചുഗീസ് പതാകയുള്ള കപ്പലിലെ ജീവനക്കാർക്ക് കോൺസുലർ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും എല്ലാവരെയും ഉടൻ മോചിപ്പിക്കും എന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഏപ്രിൽ 13ന് ഹോർമുസ് കടലിടുക്കിൽ വച്ചാണ് കണ്ടെയ്നർ കപ്പലായ MSC ഏരീസ് ഇറാന്റെ റവല്യൂഷനറി ഗാർഡ് പിടിച്ചെടുത്തിരുന്നത്. ദമാസ്കസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഇസ്രായേലി വ്യവസായിയുടെ സഹ ഉടമസ്ഥതയിലുള്ള എം എസ് സി ഏരീസ് ഇറാൻ പിടിച്ചെടുത്തിരുന്നത്. എന്നാൽ സമുദ്ര നിയമങ്ങൾ ലംഘിച്ചതിനാണ് കപ്പൽ പിടിച്ചെടുത്തത് എന്നാണ് ഇറാന്റെ വാദം.
കപ്പലിലെ ഇന്ത്യക്കാരെ വിട്ടയക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇറാനുമായി ചർച്ച നടത്തിയിരുന്നു. മലയാളികൾ അടക്കം 17 ഇന്ത്യക്കാരും റഷ്യ, പാകിസ്താൻ, ഫിലിപ്പീൻസ്, എസ്റ്റോണിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും അടക്കം 25 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിലെ ഏക വനിതാ ജീവനക്കാരി ആയിരുന്ന ഡക്ക് കേഡറ്റ് ആയ മലയാളി യുവതി ടെസ ജോസഫിനെ നേരത്തെ തന്നെ ഇറാൻ വിട്ടയച്ചിരുന്നു.
Discussion about this post